തിരുവനന്തപുരം : ഭീകരതയ്‌ക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ കേരളം മറ്റൊരു സിറിയയാകുമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. കേരളത്തിൽ നിന്നും വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ജിഹാദിനായി ഐഎസിൽ ചേരാൻ പോയത് പ്രബുദ്ധ കേരളം ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീവ്രവാദ വിരുദ്ധ ക്യാമ്പെയ്ൻ ആയ’ഹോം ശാന്തി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള തീവ്രവാദത്തിന് കേരളത്തിൽ നിന്നു ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന മുൻ സംസ്ഥാന പോലീസ് മേധാവിയുടെ വെളിപ്പെടുത്തലും അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചാൽ അതിന്റെ പ്രതിഫലനം കേരളത്തിലും ഉണ്ടാവുമെന്ന സ്റ്റേറ്റ്മാൻ റിപ്പോർട്ടും ഭീതിയുളവാക്കുന്നതാണ്. കശ്മീരിൽ ഇന്ത്യൻ സൈന്യത്തോട് യുദ്ധം ചെയ്ത് കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫയാസ് കൊല്ലപ്പെട്ടപ്പോൾ ഉമ്മ സഫിയ ‘നമ്മക്ക് മോനേക്കാൾ വലുതാണ് രാജ്യം’ എന്നാണ് പറഞ്ഞത്. ഇതാണ് നാം മാതൃകയാക്കേണ്ടത്. ആ ഉമ്മയ്‌ക്കുള്ള ദേശസ്‌നേഹം മതപ്രമാണിമാർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിൽ നിന്നും തീവ്രവാദത്തെ ഏതാണ്ട് തുടച്ചുനീക്കാൻ നരേന്ദ്രമോദി സർക്കാരിന് കഴിഞ്ഞു. അബ്ദുൾ നാസർ മഅദനിയേയും സക്കീർ നായിക്കിനെയും പോലെയുള്ളവരാണ് രാജ്യത്ത് തീവ്രവാദം വളർത്തിയത്. തീവ്രവാദം ദേശവിരുദ്ധവും മതവിരുദ്ധവുമാണെന്ന് യുവാക്കളെ പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. ജിഹാദിന്റെ പേരിൽ ആയുധമേന്തി മറ്റുള്ളവരുടെ ജീവൻ അപഹരിക്കുന്നതും, അവരുടെ സ്വെെര്യജീവിതം ഇല്ലാതാക്കുന്നതും മനുഷ്യത്വ രഹിതമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ ഡോക്ടർ അബ്ദുൽ സലാം, ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ്, ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസഫ് പടമാടൻ, അജി തോമസ, വൈസ് പ്രസിഡന്റ് ഡാനി ജെ പോൾ, ജില്ലാ അദ്ധ്യക്ഷൻ ഡെന്നിസ് തുടങ്ങിയവർ പങ്കെടുത്തു.
Comments