ന്യൂഡൽഹി: ഝാർഖണ്ഡിലെ ധൻബാദിൽ അഡീഷനൽ ജില്ലാ ജഡ്ജിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് നിഗമനം. സംശയം ബലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജി ഉത്തം ആനന്ദിനെ പിറകെ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ അടക്കം മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇത് ആസൂത്രിത കൊലപാതകമാണെന്ന സംശയവും വർദ്ധിക്കുന്നത്. സംഭവത്തിൽ സുപ്രീം കോടതി ഇടപെട്ടിട്ടുണ്ട്. അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ നിർദ്ദേശിച്ചു. കേസിന്റെ വിശദാംശങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി അദ്ദേഹം സംസാരിച്ചു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും പോലീസിനോട് വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും എൻവി രമണ അറിയിച്ചു.
മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ജഡ്ജിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. വിജനമായ റോഡിലൂടെ ജഡ്ജി ഓടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ വരികയായിരുന്ന ഒരു ഓട്ടോറിക്ഷ ജഡ്ജിക്കുനേരേ പാഞ്ഞു ചെല്ലുന്നതും ഇടിച്ചു തെറിപ്പിച്ചശേഷം കടന്നുപോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇടിയുടെ ആഘാതത്തിൽ ജഡ്ജി റോഡരികിലേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനിയില്ല. രാവിലെ 7 മണിയായിട്ടും തിരിച്ചെത്താത്ത സാഹചര്യത്തിൽ അദ്ദേഹത്തെ കാണാനില്ലെന്ന് വീട്ടുകാർ പോലിസ് അറിയിച്ചു. ഒടുവിൽ റോഡപകടത്തിൽ ആശുപത്രിയിൽ മരണപ്പെട്ടതായി പോലീസ് കണ്ടെത്തുകയായിരുന്നു. ജഡ്ജി ഉത്തം ആനന്ദിന്റെ ദിനചര്യകൾ നിരീക്ഷിച്ച ശേഷമാണ് കൊലപാതകമെന്നും പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്താൽ സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തുവരുമെന്നും ഝാർഖണ്ഡ് പോലീസ് പറഞ്ഞു.
ജഡ്ജിയെ ഇടിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ഓട്ടോ മോഷ്ടിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. ഉത്തം ആനന്ദ് പരിഗണിച്ച പ്രധാന കേസുകളുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ധൻബാദ് നഗരത്തിലെ രാഷ്ട്രീയ ബന്ധമുള്ളതും ചില കൊടും ക്രിമിനലുകൾക്ക് അടുത്തകാലത്ത് ഉത്തം ആനന്ദ് ജാമ്യം നിഷേധിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഝാർഖണ്ഡ് ജുഡീഷ്യൽ സർവീസ് അസോസിയേഷൻ ഝാർഖണ്ഡ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
Comments