ന്യൂഡൽഹി: ഝാർഖണ്ഡിലെ ധൻബാദിൽ അഡീഷനൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ ഓട്ടോയിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശം. സംസ്ഥാന പോലീസ് മേധാവിയോടും ചീഫ് സെക്രട്ടറിയോടുമാണ് നിർദ്ദേശം. ഒരാഴ്ച്ചയ്ക്കകം അന്വേഷണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാനാണ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പോലീസ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നതിന് ഝാർഖണ്ഡ് ഹൈക്കോടതിയ്ക്ക് തടസ്സമില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ജുഡീഷ്യൽ ഓഫീസർമാരുടെ കൊലപാതകത്തിൽ കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
രാജ്യത്തെ നിയമപരിപാലകരുടെ സുരക്ഷ വിശാല അർത്ഥത്തിൽ തന്നെ പരിഗണിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജുഡീഷ്യൽ ഓഫീസർമാർ, അഭിഭാഷകർ എന്നിവർക്ക് നേരെ ആക്രമണം നടന്ന ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ കോടതി വിലയിരുത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് അഡീഷനൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭാത സവാരിയ്ക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു. കുടുംബത്തിന്റെ പരാതിയിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Comments