മുംബൈ: കേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും സിക്ക വൈറസ് സ്ഥിരീകരിച്ചു. പൂനെ ജില്ലയിലെ പുരന്തറിലാണ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അൻപത് വയസ്സുള്ള സ്ത്രീയ്ക്കാണ് രോഗം. ഇവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
നിലവിൽ രോഗം സ്ഥിരീകരിച്ച സ്ത്രീയ്ക്കും അവരുടെ കുടുംബാംഗങ്ങൾക്കും രോഗലക്ഷണങ്ങളില്ല. ജൂലൈ ആദ്യം പുരന്തറിലെ ബെൽസാർ ഗ്രാമത്തിൽ നിരവധി പേർക്ക് പനി ബാധിച്ചിരുന്നു. ഇതിൽ നിന്നും അഞ്ച് പേരുടെ സാംപിൾ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അവർക്ക് ചിക്കൻഗുനിയ ഉണ്ടെന്ന് കണ്ടെത്തി.
അതിന് പിന്നാലെ ജൂലൈ 27നും 29നും ഇൻസ്റ്റ്യൂട്ടിലെ വിദഗ്ധർ ഗ്രാമങ്ങൾ സന്ദർശിച്ച് 41 പേരുടെ രക്തസാംപിളുകൾ പരിശോധിച്ചു. ഇതിൽ 25 പേർക്ക് ചിക്കൻഗുനിയയും മൂന്ന് പേർക്ക് ഡങ്കിപ്പനിയും ഒരാൾക്ക് സിക്ക വൈറസും സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചവരെ നിരീക്ഷിച്ച് വരികയാണ്. കൂടാതെ ഗ്രാമങ്ങൾ സന്ദർശിച്ച് ജനങ്ങൾക്ക് ബോധവത്കരണവും നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Comments