തിരുവനന്തപുരം: നിയമസഭാ പൊതുമുതൽ നശിപ്പിക്കൽ കേസിൽ സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായി നിയമസഭയിലെത്തി മന്ത്രി വി. ശിവൻകുട്ടി. എന്നാൽ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തന്നെ രാജി ആവശ്യപ്പെട്ട് സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ചോദ്യോത്തര വേളയിൽ മന്ത്രി മറുപടി പറയാൻ എഴുന്നേറ്റപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് മന്ത്രി ശിവൻകുട്ടിയുടെ പ്രസംഗം പലവട്ടവും തടസ്സപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചതിന് വിചാരണ നേരിടുന്ന മന്ത്രിയ്ക്കെതിരെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി. ചോദ്യോത്തര വേളയിൽ മറുപടി പറയാൻ മന്ത്രി എഴുന്നേറ്റപ്പോഴാണ് ‘ഗോ ബാക്ക്’ എന്ന മുദ്രാവാക്യം വിളിയോടെ പ്രതിഷേധം ഉയർന്നത്. ഇരിപ്പിടങ്ങളിൽ വച്ചുതന്നെയാണ് ബാനർ ഉയർത്തിയത്.
ശിവൻകുട്ടിയുടെ മറുപടി പ്രസംഗത്തിൽ നിന്നും പ്രതിപക്ഷ സഭാംഗങ്ങൾ വിട്ടുനിൽക്കുകയും ചെയ്തു. അതേസമയം മറ്റ് മന്ത്രിമാരുമായി ചോദ്യോത്തര വേളയിൽ പ്രതിപക്ഷം സഹകരിച്ചു. പ്രതിഷേധം ശക്തമായപ്പോൾ സഭയിൽ ബാനറും പ്ലക്കാർഡും പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് സ്പീക്കർ എം.ബി രാജേഷ് റൂളിംഗ് നൽകിയെങ്കിലും ആരും സഹകരിച്ചില്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് പുറത്ത് നടന്ന പ്രകടനങ്ങൾ സംഘർഷത്തിലാണ് കലാശിച്ചത്.
Comments