ന്യൂഡൽഹി: ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ അഭിഭാഷകരുടെ സേവനത്തിലെ പോരായ്മകളെ ഉൾപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി. അഭിഭാഷകൻ വാദിച്ച കേസിൽ അനുകൂല വിധി ലഭിച്ചില്ലെന്ന് കരുതി പരാജയത്തിന്റെ ഉത്തരവാദിയായി അഭിഭാഷകനെ കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രൊഫഷണൽ ജോലികൾ ചെയ്യുന്നവരെ വ്യവസായികളെ പോലെ പരിഗണിക്കുന്നത് പ്രായോഗികമല്ലെന്നും കോടതി പറഞ്ഞു. ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിൽ അഭിഭാഷകരുടെ സേവനത്തെ ഉൾപ്പെടുത്താനാകുമോയെന്ന വിഷയം പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
അഭിഭാഷകരുടെ സേവനങ്ങളിലെ അപാകതയെക്കുറിച്ചുള്ള പരാതികൾ ഉപഭോക്തൃ ഫോറത്തിൽ നൽകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രൊഫഷണലുകൾക്ക് ഉയർന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവും മാനസിക അധ്വാനവും ആവശ്യമാണെന്നും ഒരു പ്രൊഫഷണലിന്റെ വിജയം അവരുടെ നിയന്ത്രണത്തിന് അതീതമായ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബേല ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. കേസ് ഫെബ്രുവരി 26ന് കോടതി വിധി പറയാൻ മാറ്റി.
2007-ൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസ്താവിച്ച വിധിയെ റദ്ദാക്കിയാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്. അഭിഭാഷകർ നൽകുന്ന സേവനങ്ങൾ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2-ന്റെ പരിധിയിൽ വരുമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്. സുപ്രീംകോടതിയുടെ നിരീക്ഷണത്തോടെ 2007ലെ കമ്മീഷന്റെ വിധി അസാധുവായി.















