വാഷിംഗ്ടൺ : കൊറോണ വാക്സിൻ സ്വീകരിക്കാത്തവർക്ക് വീണ്ടും രോഗം ബാധിക്കാൻ ഇരട്ടിയിലധികം സാധ്യതയുണ്ടെന്ന് പഠനം. സെൻഡേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷനാണ്(സിഡിസിപി) ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. അർഹരായ എല്ലാവരും ഉടൻ തന്നെ വാക്സിൻ സ്വീകരിക്കണമെന്നും സിഡിസിപി നിർദ്ദേശിച്ചു.
യുഎസ് സംസ്ഥാനമായ കെന്റക്കിയിൽ നിന്നുള്ള 246 പേരെ ഉൾപ്പെടുത്തിക്കൊണ്ടാണ് സിഡിസിപി പഠനം നടത്തിയത്. 2020 ൽ കൊറോണ ബാധിച്ച് ഇവർക്ക് 2021 മേയ്-ജൂൺ മാസങ്ങളിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാക്സിൻ സ്വീകരിക്കാത്തവർക്ക് വീണ്ടും കൊറോണ ബാധിക്കാനുള്ള സാധ്യത വാക്സിൻ സ്വീകരിച്ചവരേക്കാൾ 2.34 ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു. വാക്സിൻ എടുത്തവരേയും എടുക്കാത്തവരേയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ താരതമ്യ പഠത്തിലാണ് ഇക്കാര്യം വ്യക്തമായത്.
രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസർ, മോഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ വാക്സിനുകൾ സ്വീകരിച്ചവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. കൊറോണ ബാധയെത്തുടർന്ന് ശരീരത്തിൽ ഉണ്ടാകുന്ന പ്രതിരോധ ശേഷി എത്രകാലം നീണ്ടു നിൽക്കും എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. രോഗവ്യാപനം കൂടുതലായാൽ ഇവർക്ക് വീണ്ടും കൊറോണ ബാധിക്കാനുള്ള സാധ്യത വർദ്ധിക്കുമെന്നും പഠനത്തിൽ തെളിഞ്ഞു.
യുഎസിലെ സെനേറ്റർ റാണ്ട് പോൾ ഉൾപ്പെടെ നിരവധി രാഷ്ട്രീയ പ്രവർത്തകർ കൊറോണ വാക്സിൻ സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു. തങ്ങൾക്ക് ഒരു തവണ കൊറോണ സ്ഥിരീകരിച്ചതിനാൽ പ്രതിരോധ ശേഷി വർദ്ധിച്ചു എന്നായിരുന്നു ഇവരുടെ വാദം. ഇതിന് പിന്നാലെയാണ് വാക്സിൻ സ്വീകരിക്കാത്തവർക്ക് കൊറോണ ബാധിക്കാൻ സാധ്യത കൂടുതലാണെന്നുള്ള പഠന റിപ്പോർട്ട് പുറത്തുവന്നത്.
Comments