തിരുവനന്തപുരം : കായിക മേഖലയുടെ വികസനത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് മുൻ അത്ലറ്റ് അഞ്ചു ബോബി ജോർജ്. സോണി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. അത്ലറ്റുകൾക്ക് സർക്കാർ നൽകുന്ന പരിഗണന വളരെ വലുതാണെന്നും അഞ്ചു ബോബി ജോർജ് പറഞ്ഞു.
തങ്ങളുടെ കാലത്തുണ്ടായിരുന്ന കായിക മന്ത്രി ഒളിമ്പിക് വില്ലേജിലെ കേവലം കാഴ്ചക്കാരൻ മാത്രമായിരുന്നു. ലോക ചാമ്പ്യൻഷിപ്പിലെ വിജയം പോലും ഇന്ത്യ വിപുലമായി ആഘോഷിക്കുമ്പോൾ കായിക മന്ത്രാലയത്തിന് അത് ഒന്നുമല്ല. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അഭിനന്ദിച്ചു എന്നത് നേരാണ്. എന്നാൽ അതിൽ കൂടുതലായി ഒന്നും സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല. ഇന്നാണെങ്കിൽ മത്സരത്തിന് മുൻപുതന്നെ നരേന്ദ്ര മോദി മത്സരാർത്ഥികളെ വിളിക്കുന്നു, സംസാരിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു. മത്സരത്തിന് ശേഷവും അവരെ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. എന്തൊക്കെയോ വലിയ കാര്യങ്ങൾ ഇന്ന് രാജ്യത്ത് സംഭവിക്കുന്നു. ഇതെല്ലാം തനിക്ക് നഷ്ടമാകുന്നുവെന്നും അഞ്ചു പ്രതികരിച്ചു.
ജേതാക്കളെയും മത്സാർത്ഥികളെയും വിളിച്ച് അഭിന്ദിക്കുന്ന മുൻ കേന്ദ്രകായിക മന്ത്രി കിരൺ റിജുജുവിനെയും, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെയും അഞ്ചു പ്രശംസിച്ചു. സ്പോർട് ഇഷ്ടമുള്ള കായിക മന്ത്രിയ്ക്ക് ഓരോ അത്ലറ്റിനെയും നേരിട്ട് അറിയാം. മത്സരാർത്ഥികളെ വിളിക്കുകയും, സംസാരിക്കുകയും ചെയ്യുന്നു. പിന്തുണ നൽകാൻ അദ്ദേഹം തയ്യാറാണ്. ഇതാണ് വലിയ പ്രോത്സാഹനമെന്നും അഞ്ചു പറഞ്ഞു.
കേന്ദ്രസർക്കാർ നൽകുന്ന പിന്തുണയെക്കുറിച്ചും താരം പറഞ്ഞു. കേന്ദസർക്കാർ തങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേന്ദ്രസർക്കാർ നൽകുന്ന ആത്മവിശ്വാസത്തിന്റെ ഫലമാണ് ഓരോ മെഡലുമെന്നും അഞ്ചു കൂട്ടിച്ചേർത്തു.
Comments