ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന് പിന്നാലെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങി കോൺഗ്രസ്. ഡൽഹിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ വ്യക്തിത്വം തെളിയിക്കുന്ന രീതിയിലുള്ള ചിത്രം രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി രാഹുലിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. പാർട്ടിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഡൽഹിയിലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ കുട്ടിയുടെ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു. തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. പോക്സോ നിയമങ്ങൾ ലംഘിച്ചാണ് രാഹുൽ ട്വീറ്റ് ചെയ്തത് എന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ട്വീറ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് കമ്പനിയ്ക്ക് നോട്ടീസ് അയച്ച കമ്മീഷൻ രാഹുലിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ട്വിറ്റർ അത് നീക്കം ചെയ്തത്. തുടർന്ന് വെള്ളിയാഴ്ചയോടെ രാഹുലിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയുമുണ്ടായി.
എന്നാൽ ഇതിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദം കാരണമാണ് രാഹുലിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തത് എന്നും പ്രതിപക്ഷം ആരോപിച്ചു. കോൺഗ്രസിന്റെ യുവജന സംഘടനകളാണ് പ്രതിഷേധത്തിന് ഒരുങ്ങിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെ ട്വിറ്റർ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കും എന്നാണ് വിവരം. ദേശീയ വിദ്യാർത്ഥി യൂണിയൻ(എൻഎസ്യുഐ) പാർലമെന്റിന് സമീപം പ്രതിഷേധം നടത്തും.
Comments