ചെന്നൈ: ഇന്ത്യൻ സൈനിക ചരിത്രത്തിലെ യുദ്ധ വിജയങ്ങളുടെ മുന്നണിപോരാളി കമ്മഡോർ ഗോപാൽ റാവു അന്തരിച്ചു. രാജ്യം മഹാവീർ ചക്രയും വീർ സേനാ മെഡലും നൽകി ആദരിച്ച റാവു കറാച്ചി തുറമുഖം തകർത്ത് പാകിസ്താന്റെ മൂന്ന് യുദ്ധകപ്പലുകളെ അഗ്നിക്കിരയാക്കിയ നാവിക സേനാംഗമായിരുന്നു. ചെന്നൈയിൽ വെച്ചാണ് ഗോപാൽ റാവു അന്തരിച്ചത്. സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നടക്കും.
ഇന്ത്യൻ നാവികസേനയുടെ പശ്ചിമ സേനാ വിഭാഗമാണ് 1971ലെ യുദ്ധത്തിൽ കറാച്ചി തുറമുഖം പിടിക്കാൻ നിയോഗിക്കപ്പെട്ടത്. കാക്റ്റസ് ലില്ലി എന്ന് പേരിട്ട സൈനിക നീക്കത്തിൽ കമാൻഡറായിരുന്നു ഗോപാൽ റാവു. കാസറഗോഡ് പട്ടണഷെട്ടി ഗോപാൽ റാവു എന്ന ഗോപാൽറാവുവും സംഘവും ഡിസംബർ 4ന് അർദ്ധരാത്രിയിലാണ് ആക്രമണം നടത്തിയത്. പാകിസ്താന്റ മനോവീര്യം തകർത്തുകൊണ്ട് നാവിക സേന കറാച്ചി തുറമുഖത്തിന് നേരെ കനത്ത പീരങ്കിയാക്രമണം തന്നെ നടത്തി. പാക് വ്യോമസേനയും കരസേനയും നാവികസേനയും അന്തർവാഹിനി ഉപയോഗിച്ചു ചെറുത്തിട്ടും പാകിസ്താൻ സൈന്യത്തിനെ ഇന്ത്യൻ നാവികപ്പട തകർത്തെറിഞ്ഞു.
ശത്രുനിരയുടെ അതിശക്തമായി ബോംബാക്രമണങ്ങളെ ധീരമായി നേരിട്ടാണ് ഇന്ത്യൻ നാവികസേന കറാച്ചി തുറമുഖത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഗോപാൽ റാവു നേതൃത്വം കൊടുത്ത സേനാ വിഭാഗം കറാച്ചി തുറമുഖത്തെ എണ്ണ ടാങ്കറുകളേയും മറ്റ് അനുബന്ധ സംവിധാനങ്ങളേയും തകർത്തെറിഞ്ഞാണ് കറാച്ചി തുറമുഖം പിടിച്ചത്.
Comments