പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ പോലീസ് അറസ്റ്റ് ചെയ്ത ഊര് മൂപ്പനും മകനും ജാമ്യം. മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. വട്ടലക്കി ഊരിലെ മുപ്പൻ ചൊറിയനും മകൻ മുരുകനുമെതിരെ പോലീസ് കേസെടുത്തിരുന്നു. പോലീസിനെ അതിക്രമിച്ചതുനും ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് പോലീസ് കേസെടുത്തത്.
അയൽവാസിയായ കുറുന്താചലത്തിന്റെ തല കല്ലുകൊണ്ട് അടിച്ച് മുറിവേൽപ്പിച്ചതിനും, വടിക്കൊണ്ട് അടിച്ച് കൈയൊടിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഞായറാഴ്ച്ച പോലിസ് ഇവരെ അറസ്റ്റ് ചെയ്യാനെത്തിയത്. ഊരു മൂപ്പനും മകനും പോലിസ് വാഹനത്തിൽ കയറാൻ തയ്യറാകത്തതോടെ സ്ഥലത്ത് പോലീസുമായി സംഘർഷമുണ്ടാകുകയായിരുന്നു.
സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. നാർക്കോട്ടിക്ക് ഡിവൈഎസ്പി ഡി. ശ്രീനിവാസനാണ് അന്വേഷണ ചുമതല. പോലീസിനെതിരെയുള്ള പരാതിയ്ക്ക് പുറമെ മുരുകനെതിരെ അയൽവാസി നൽകിയ പരാതിയും തുടർ സംഭവങ്ങളും പ്രത്യേക സംഘം അന്വേഷിക്കും.
Comments