കാബൂൾ : താലിബാൻ ഭീകരർക്ക് പിന്തുണ നൽകുന്ന പാകിസ്താനെ ഉപരോധിക്കണമെന്ന ആവശ്യവുമായി അഫ്ഗാനിസ്താൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ. താലിബാൻ ശക്തിയെയും, മേൽക്കോയ്മയെയുമാണ് ബഹുമാനിക്കുന്നത്. സമാധാനത്തിന് വേണ്ടിയുള്ള ദുർബലമായ അഭ്യർത്ഥനയ്ക്ക് ഭീകര സംഘടന വില നൽകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യത്തെ ഓരോ പ്രവിശ്യകളായി താലിബാൻ കീഴടക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മറ്റാർക്കെങ്കിലും പ്രസിഡന്റിന്റെ ചുമതല നൽകണമെന്ന് അമേരിക്കൻ പാർലമെന്റ് അംഗം മൈക്ക് വാൾട്ട്സ് പ്രസ്താവന നടത്തിയിരുന്നു. ഇതിനോട് ആയിരുന്നു സലേയുടെ പ്രതികരണം.
ഏകദേശം 20 വർഷത്തോളം താലിബാൻ ക്വറ്റ സൂറ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് ക്വറ്റ. പാകിസ്താൻ നൽകുന്ന സുരക്ഷിത സ്വർഗങ്ങളിലിരുന്നുകൊണ്ടുള്ള താലിബാന്റെ ഭീകരപ്രവർത്തനങ്ങളെക്കുറിച്ചുള്ള സൂചനയാണ് ഇത് നൽകുന്നതെന്നും സലേ പറഞ്ഞു.
താലിബാന് സഹായം നൽകുന്ന പാകിസ്താനെതിരെ ഉപരോധം ഏർപ്പെടുത്തണം. അമേരിക്കൻ സൈന്യമില്ലാത്ത അഫ്ഗാനിസ്താന് ഇത് ഏറെ സഹായകമാകുമെന്നും സലേ വ്യക്തമാക്കി. അഫ്ഗാനിസ്താൻ താലിബാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഭീകര സംഘടനയെ ഉപരോധിക്കണമെന്ന ആവശ്യം സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റിന്റെ പ്രതികരണം.
Comments