മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച അഞ്ച് കിലോ സ്വർണം പിടികൂടി. സംഭവത്തിൽ നാല് പേരെ എയർകസ്റ്റംസ് ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്തു.
മലപ്പുറം, കോഴിക്കോട്, കാസർകോട് സ്വദേശികളാണ് കസ്റ്റഡിയിലായത്. ഷാർജയിൽ നിന്നുമാണ് നാല് പേരും സ്വർണവുമായി എത്തിയത്. ഇവിടെ നിന്നും ജി 9 456 വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയാണ് ആദ്യം പിടിയിലായത്. ഇയാളിൽ നിന്നും 3.36 കിലോ സ്വർണം പിടിച്ചെടുത്തു. മിശ്രിത രൂപത്തിലാക്കി ശരീരത്തിനുള്ളിലും കാലിൽ സോക്‌സിന് മുകളിൽ കെട്ടിവെച്ചുമായിരുന്നു സ്വർണം കടത്താനുള്ള ശ്രമം.
ഇതേ വിമാനത്തിലാണ് കോഴിക്കോട് സ്വദേശിയും സ്വർണവുമായി എത്തിയത്. 501 ഗ്രാം സ്വർണം ഇയാളിൽ നിന്നും പിടിച്ചു. ശരീരത്തിനകത്ത് ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളെക്കുറിച്ച് കണ്ണൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
ഷാർജയിൽ നിന്നും ഐ എക്‌സ് 354 വിമാനത്തിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കാസർകോട് സ്വദേശി പിടിയിലായത്. മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1069 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
ഇതേ വിമാനത്തിലെത്തിയ കാരക്കോട് സ്വദേശിയിൽ നിന്നും 853 ഗ്രാം സ്വർണമാണ് പിടികൂടിയത്. മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്.
Comments