ജയ്പൂർ: വിവാഹിതയായ സ്ത്രീ അന്യപുരുഷനോടൊപ്പം ഒന്നിച്ച് ജീവിക്കുന്നത് നിയമവിരുദ്ധമെന്ന് രാജസ്ഥാൻ ഹൈക്കോടതി. 30 വയസുള്ള വിവാഹിതയായ സ്ത്രീയുടെയും 27 വയസ്സുള്ള പുരുഷന്റെയും ഹർജി കേൾക്കുന്നതിനിടയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് സതീഷ് കുമാർ ശർമ്മയുടെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാജസ്ഥാനിലെ ജുൻജുനു ജില്ല സ്വദേശികളാണ് ഹർജിക്കാർ
ഹർജിക്കാർ പ്രായപൂർത്തിയായവരാണെന്നും പരസ്പര സമ്മതത്തോടെയാണ് ഒന്നിച്ച് ജീവിക്കുന്നതെന്നും ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. വിവാഹിതയായ യുവതി ഭർതൃപീഡനം കാരണം വേർപിരിഞ്ഞ് താമസിച്ച് വരികയായിരുന്നു. ആയതിനാൽ മറ്റൊരാളോടൊപ്പം ജീവിക്കുന്ന സാഹചര്യത്തിൽ സുരക്ഷ വേണമെന്നും യുവതി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് വിവാഹിതയായ സ്ത്രീ വിവാഹബന്ധം വേർപെടുത്താതെ അന്യപുരുഷനൊപ്പം ജീവിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കിയത്. ഹർജിക്കാരിക്ക് പോലീസ് സംരക്ഷണം നൽകാനാകില്ലെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ മാസം അലഹബാദ് കോടതിയും സമാനമായ ഹർജി തള്ളിയിരുന്നു. അന്യപുരുഷനൊപ്പം ജീവിക്കാൻ സംരക്ഷണം ഒരുക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
Comments