കണ്ണൂർ: ദേശീയ സുരക്ഷാ ഏജൻസി കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്ത യുവതികൾ യുക്തിവാദി ജാമിത ടീച്ചറെ വധിക്കാൻ ലക്ഷ്യമിട്ടതായി സൂചന. ഐഎസ് ഭീകര ബന്ധമുളള മിഷ സിദിഖ്(23), ഷിഫ ഹാരിസ്(27) എന്നീ യുവതികളെയാണ് എൻഐഎ കണ്ണൂർ നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. അന്ന് തന്നെ രാജ്യ തലസ്ഥാനത്തേക്ക് വിമാനമാർഗം കൊണ്ടുപോയ യുവതികളെ ഡൽഹി എൻഐഎ കോടതി റിമാൻഡ് ചെയ്തു. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. യുവതികളുടെ ലക്ഷ്യം കേരളത്തിലെ ജാമിതയടക്കമുളള ഇസ്ലാമിക വിമർശകരായ യുക്തിവാദികളാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇവർ കണ്ണൂർ കേന്ദ്രീകരിച്ച് അതിനുളള പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
ഇസ്ലാമിസ്റ്റുകളുടെ കടുത്ത വിമർശകരായ കേരളത്തിലെ യുക്തിവാദികളെ വധിക്കാൻ ഭീകര സംഘടനകൾ ലക്ഷ്യമിടുന്നതായി കേന്ദ്ര ഇന്റലിജൻസ് സംസ്ഥാന പോലീസിന് നേരത്തെ രഹസ്യ വിവരം നൽകിയിരുന്നു. യുക്തിവാദികൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ഇവരുടെ സുരക്ഷ വർധിപ്പിക്കണമെന്നുമാണ് കേന്ദ്ര ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പ്. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല.
ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന ജാമിത ഇന്ത്യയിൽ ആദ്യമായി വെളളിയാഴ്ചയിലെ ജുമാ നമസ്കാരത്തിന് നേതൃത്വം നൽകിയ വനിതയാണ്. ജുമാ നമസ്കാരത്തിന് മുന്നോടിയായി ഖുത്ബാ പ്രസംഗവും നടത്തിയിരുന്നു.
പുരുഷന്മാരായ പുരോഹിതർ കുത്തകയാക്കി വച്ചിരുന്ന ഖുത്ബാ പ്രസംഗവും ജുമാ നമസ്കാരത്തിന് നേതൃത്വം നൽകലും ഇസ്ലാമിസ്റ്റുകൾക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. പിന്നീട് ജാമിത ഇസ്ലാം മതം ഉപേക്ഷിക്കുകയും യുക്തിവാദത്തിലേക്ക് തിരിയുകയുമായിരുന്നു.
യുക്തിവാദിയായ ശേഷം മത വിമർശനം തുടങ്ങിയ ഇവർക്കെതിരെ തീവ്രവാദികൾ ഭീഷണിയുമായി രംഗത്ത് എത്തി. എന്നാൽ എല്ലാ ഭീഷണികളെയും അവഗണിച്ച ഈ അറബി അദ്ധ്യാപിക വിമർശനവുമായി മുന്നോട്ട് പോയി. ജാമിത തുടങ്ങിയ യൂട്യൂബ് ചാനലും വലിയ ശ്രദ്ധ നേടി. ഈ ചാനൽ വ്യാപകമായി റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ജാമിത പങ്കെടുത്ത സംവാദ വേദികളിൽ കൂകി വിളിച്ചും അസഭ്യം പറഞ്ഞും അപമാനിക്കാൻ ശ്രമിച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജാമിതയ്ക്ക് പുറമെ മത വിമർശകരായ ഇ എ ജബ്ബാർ, ജസ്ലാ മാടശ്ശേരി, ഡോ. ആരിഫ് ഹുസൈൻ എന്നിവരും ഭീകരവാദികളുടെ ഹിറ്റ്ലിസ്റ്റിലുണ്ട്.
Comments