കൊല്ലം: കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കെപിസിസി സെക്രട്ടറി സൂരജ് രവിയുടെ പരാതിയലാണ് നടപടി. കൊല്ലം ഈസ്റ്റ് പോലീസ് സൂരജ് രവിയിൽ നിന്ന് മൊഴി രേഖപ്പെടുത്തി.
കെപിസിസി ജനറൽ സെക്രട്ടറി പി രാജേന്ദ്ര പ്രസാദിനെ കൊല്ലം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ച പോസ്റ്ററുകളിലായിരുന്നു കൊടിക്കുന്നിലിനെതിരെയും മോശം പരാമർശങ്ങൾ. പോസ്റ്റർ പതിച്ചതിനുപിന്നിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി സൂരജ് രവി നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കൊല്ലം ഈസ്റ്റ് പോലീസ് സൂരജ് രവിയിൽ നിന്ന് മൊഴി രേഖപ്പെടുത്തി. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് പരാതിയിൽ പറഞ്ഞ കാര്യം മൊഴിയിലും സൂരജ് രവി ആവർത്തിച്ചു.
ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയതിനു പുറമേ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെയും ഇതേ കാര്യം സൂരജ് രവി അറിയിച്ചിട്ടുണ്ട്. പോസ്റ്റർ പതിച്ചതിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയാണ്. ജില്ലയിലെ ഐ ഗ്രൂപ്പ് നേതാവിന്റെ അടുപ്പക്കാരന്റെ കാറിൽ പോസ്റ്ററുകൾ എത്തിച്ചെന്നാണ് സൂചന. കോൺഗ്രസിന്റെ തണലിൽ തടിച്ചുകൊഴുത്ത കൊടിക്കുന്നിലിന് വിറ്റുതുലയ്ക്കാൻ ഡിസിസി കുടുംബസ്വത്തല്ല എന്നത് ഉൾപ്പെടെയായിരുന്നു പോസ്റ്ററുകളിലെ പരാമർശം
Comments