കോഴിക്കോട് : വിരമിച്ച സിഐടിയു നേതാവിന് അതേ തസ്തികയിൽ വീണ്ടും നിയമനം. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ നിന്നും വിരമിച്ച സിഐടിയു നേതാവിനാണ് വീണ്ടും നിയമനം നൽകിയിരിക്കുന്നത്. സംഭവം പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
കെഎച്ച്ആർഡബ്ലൂഎസ് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എൻജിനീയറായി വിരമിച്ച ആൾക്കാണ് അതേ തസ്തികയിൽ വീണ്ടും നിയമനം നൽകിയത്. ഒരു മാസം മുൻപായിരുന്നു ഇയാൾ തസ്തികയിൽ നിന്നും വിരമിച്ചത്. കെഎച്ച്ആർഡബ്ലുഎസിൽ നിന്നും വിരമിച്ചവർക്ക് വീണ്ടും നിയമനം നൽകരുത് എന്നാണ് നിയമം. ഇത് ലംഘിച്ചാണ് സിഐടിയു നേതാവിന് വീണ്ടും നിയമനം നൽകിയിരിക്കുന്നത്.
ജൂൺ 14നായിരുന്നു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, ഓവർസീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഇതിൽ രണ്ട് അസിസ്റ്റന്റ് എൻജീനിയർ തസ്തികകളിലേക്ക് മാത്രമാണ് നിയമനം നടന്നത്. സിഐടിയു നേതാവിന് പുറമേ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും വിരമിച്ചയാൾക്കാണ് നിയമനം നൽകിയിരുന്നത്.
2014 ലാണ് കെഎച്ച്ആർഡബ്ല്യൂഎസിൽ വിരമിച്ചവർക്ക് പുനർനിയമനം പാടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഇത്തരത്തിൽ ജോലി ചെയ്യുന്നവർ ഉണ്ടെങ്കിൽ ഉടൻ പിരിച്ചുവിടണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇത് പ്രകാരം 30 വർഷത്തോളം കാലം താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുകയും, ആനുകൂല്യങ്ങൾ ലഭിക്കാതെ വിരമിക്കുകയും ചെയ്തതിന് ശേഷം പുനർനിയമനം നൽകിയിരുന്ന താഴെതട്ടിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Comments