ഇസ്താംബൂൾ: അഫ്ഗാനിൽ നിന്നും രക്ഷാദൗത്യം നിർവഹിച്ച് പുറപ്പെട്ട വിമാനത്തിൽ ഗർഭിണിക്ക് സുഖപ്രസവം. അഫ്ഗാൻ സ്വദേശിയായ സോമൻ നൂറിയെന്ന 26ക്കാരിക്കാണ് പലായനത്തിനിടെ പ്രസവവേദനയുണ്ടായത്. തുടർന്ന് ടർക്കിഷ് എയർലൈൻ ജീവനക്കാരുടെ സഹായത്തോടെ സോമൻ നൂറി പെൺകുഞ്ഞിന് ജന്മം നൽകി. അങ്ങനെ സമുദ്രനിരപ്പിൽ നിന്നും മുപ്പതിനായിരം അടി ഉയരത്തിൽ അഫ്ഗാൻ സ്വദേശിക്ക് സുഖപ്രസവം.
സോമൻ നൂറിയും ഭർത്താവും കാബൂളിൽ നിന്ന് ദുബായിലേക്കാണ് ആദ്യമെത്തിയത്. തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ ബിർമിങ്ഹാമിലേക്ക് യാത്രതിരിച്ചു. ഇതിനിടെയാണ് സോമൻ നൂറിക്ക് പ്രസവവേദന ആരംഭിച്ചത്. ഇതോടെ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനം ആകാശത്തായി. മുമ്പും വിമാനപ്രസവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും പൊതുവെ അപൂർവമാണ് ഇത്തരം സംഭവങ്ങൾ. ജീവിതം തിരിച്ചുപിടിക്കാനുള്ള ഓട്ടത്തിനിടയിൽ ലഭിച്ച കുഞ്ഞിന് ദമ്പതികൾ ഹവ്വയെന്ന് പേരിട്ടു.
Comments