ഭോപ്പാൽ : ആർഎസ്എസിനെതിരെ വിവാദ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ആർഎസ്എസും താലിബാനും സമാന കാഴ്ചപ്പാടാണെന്ന് സിംഗ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
സ്ത്രീകൾ മന്ത്രിമാരാകാൻ യോഗ്യരല്ലെന്നും, പ്രസവിക്കാൻ
മാത്രം നിയോഗിക്കപ്പെട്ടവരാണെന്നും താലിബാൻ വക്താവ് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സിംഗിന്റെ പ്രതികരണം. സ്ത്രീകൾ മന്ത്രിമാരാകാൻ യോഗ്യരല്ലെന്നാണ് താലിബാൻ പറയുന്നത്. മോഹൻ ഭാഗവതും സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇവരുടെ ആശയങ്ങൾ തമ്മിൽ സാമ്യം തോന്നുന്നില്ലേയെന്ന് ആയിരുന്നു ട്വിറ്ററിൽ ദ്വിഗ്‌വിജയ് സിംഗ് ചോദിച്ചത്.
അഫ്ഗാനിലെ താലിബാൻ സർക്കാർ രൂപീകരണത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണം. താലിബാൻ സർക്കാരിനെ ഇന്ത്യ അംഗീകരിക്കുന്നുണ്ടോയെന്ന് കേന്ദ്രസർക്കാർ വെളിപ്പെടുത്തണമെന്നും ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം എഴുത്തുകാരൻ ജാവേദ് അക്തറും താലിബാനെ ആർഎസ്എസുമായി താരതമ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങളും വിവാദങ്ങളും തുടരുന്നതിനിടെയാണ് ദിഗ്‌വിജയ് സിംഗിന്റെ പരാമർശം.
Comments