ലണ്ടൻ: കൊറോണ ഭീതിയെ തുടർന്ന് പരമ്പര റദ്ദാക്കാൻ ഇന്ത്യ എടുത്ത തീരുമാനം അവസരോചിതമെന്ന് സുനിൽ ഗവാസ്‌ക്കർ. ഇന്ത്യക്കെതിരെ വിമർശനമുന്നയിക്കും മുന്നേ മുംബൈ ഭീകരാക്രമണം നടപ്പോൾ പരമ്പര അവസാനിപ്പിച്ച ടീമാണ് ഇംഗ്ലണ്ടെന്ന് മറക്കരുതെന്നും ഗവാസ്‌ക്കർ ഓർമ്മിപ്പിച്ചു.
മത്സരം റദ്ദാക്കുന്നതും മാറ്റിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഓർമ്മവരുന്നത് 2008ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനമാണ്. അന്ന് ഇംഗ്ലണ്ട് അപ്രതീക്ഷിതമായി പിൻവാങ്ങിയത് ഒരിക്കലും മറക്കാനാവില്ലെന്നും ഗവാസ്‌ക്കർ പറഞ്ഞു.
മുംബൈയെ നടുക്കിയ 26/11 ഭീകരാക്രമണത്തെ തുടർന്നാണ് ഇംഗ്ലണ്ട് ടീം മടങ്ങി പ്പോയത്.ഞങ്ങൾ സുരക്ഷിതരല്ല എന്ന കാരണം പറഞ്ഞാണ് കെവിൻ പീറ്റേഴ്‌സന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് നിര തിരികെ പോയതെന്നും ഗവാസ്‌ക്കർ ചൂണ്ടിക്കാട്ടി.
മുഖ്യപരിശീലകൻ രവിശാസ്ത്രിക്കും രണ്ട് സഹപരിശീലകർക്കും കൊറോണ സ്ഥിരീകരിച്ചതോടെയാണ് പരമ്പര അനിശ്ചിതത്വത്തിലായത്. കൊറോണ പരിശോധന വേഗത്തിൽ നടത്തിയതിനാലും ഇനി ഏതെങ്കിലും താരത്തിന് മത്സരത്തിനിടെ കൊറോണ സ്ഥിരീകരിച്ചാൽ അത് ഐ.പി.എല്ലിനേയും ബാധിക്കുമെന്നതാണ് ഇന്ത്യൻ താരങ്ങളെ മടങ്ങാൻ നിർബന്ധിതരാക്കിയത്.
2-1 എന്ന നിലയിൽ മേൽകൈ നേടി നിൽക്കുന്ന ഇന്ത്യ പിന്മാറിയതിനെതിരെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പരമ്പരയിൽ നിന്നും പിന്മാറിയാൽ അവസാന ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചതായി കണക്കാക്കുമെന്ന പ്രസ്താവന ഇറക്കിയ ഇംഗ്ലണ്ടിനെതിരെ ബി.സി.സി.ഐ ശക്തമായി പ്രതിഷേധിച്ചതോടെ വിവാദ വാചകങ്ങൾ തിരുത്തി വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു.
ഐ.പി.എല്ലിനും ടി20 ലോകകപ്പിനും ശേഷം, അടുത്ത വർഷം ഇംഗ്ലണ്ടിലെത്തുമ്പോൾ മുടങ്ങിയ ടെസ്റ്റ് കളിക്കാമെന്നാണ് ഇന്ത്യ ഒരു നിർദ്ദേശം വച്ചിട്ടുള്ളത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യഘട്ടമായതിനാൽ ഓരോ ടെസ്റ്റ് ജയത്തിനും പ്രാധാന്യമുള്ളതിനാൽ മുടങ്ങിയ ടെസ്റ്റിൽ എപ്പോൾ വേണമെങ്കിലും പങ്കെടുക്കാൻ തയ്യാറാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
Comments