ജോഹന്നാസ്ബർഗ്: വനിത ക്രിക്കറ്റിൽ വിനു മങ്കാദ് സ്‌റ്റൈലിലൂടെ നാലു പേരെ റണ്ണൗട്ടാക്കി ചർച്ചകളിൽ നിറയുകയാണ് കാമറൂണിന്റെ പതിനാറുകാരിയായ ഫാസ്റ്റ് ബൗളർ മേവ ദൗമ. ഉഗാണ്ടക്കെതിരായ മത്സരത്തിലായിരുന്നു മേവ ദൗമയുടെ വിവാദമായ പ്രകടനം. നാലു പേരെ തുടർച്ചയായി റണ്ണൗട്ടാക്കിയതോടെ മേവയ്‌ക്ക് അനുകൂലമായും പ്രതികൂലമായും വാദപ്രതിവാദങ്ങൾ അരങ്ങേറുകയാണ്.
ബോട്‌സ്വാനയിൽ വെച്ച് നടന്ന മത്സരത്തിൽ കെവിൻ അവിനോ, റീത്ത മുസമാലി, ഇമ്മാക്കുലേറ്റ് നക്കിസുയി, ജാനറ്റ് എംബാബസി എന്നിവരെയാണ് ദൗമ റൺൗട്ടാക്കിയിയത്.
റണ്ണൗട്ട് വിവാദമായതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദൗമ. തന്റെ പ്രവൃത്തിയിൽ ഒട്ടും ഖേദമില്ലെന്നും ക്രിക്കറ്റിൽ നിയമപരമായി ചെയ്യാൻ കഴിയുന്നതാണ് താൻ ചെയ്തതെന്നും ദൗമ പറയുന്നു. ഈ തന്ത്രം ഉപയോഗിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതല്ല. ബൗൾ ചെയ്യാനെത്തുമ്പോൾ ബാറ്റ് ചെയ്യുന്നവർ ക്രീസിൽ നിൽക്കുന്നില്ല എന്ന് മനസ്സിലാക്കി. ഇതിനെ തുടർന്നാണ് റണ്ണൗട്ടാക്കാൻ തീരുമാനിച്ചത്. ദൗമ വ്യക്തമാക്കി.
പതിനഞ്ചാം ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 153 റൺസായിരുന്നു ഉഗാണ്ട നേടിയിരുന്നത്. ഓപ്പണിങ്ങ് ബാറ്റ്‌സ് വുമണായ കെവിൻ അവിനോയെയാണ് ദൗമ ഈ തന്ത്രം ഉപയോഗിച്ച് ആദ്യമായി റണ്ണൗട്ടാക്കിയത്. തുടർന്ന് അതേ ഓവറിൽ മറ്റു ബാറ്റ്‌സ് വുമണ്മാരെയും ദൗമ പുറത്താക്കി. മത്സരത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 190 റൺസായിരുന്നു ഉഗാണ്ട നേടിയത്.
തുടർന്ന് ബാറ്റിങ്ങിനത്തിയ കാമറൂണിന് പതിനാലാം ഓവറിൽ എല്ലാ വിക്കറ്റുകളും നഷ്ടമായി. 35 റൺസ് മാത്രമാണ് കാമറൂൺ നേടിത്. ഇതോടെ 155 റൺസിന് ഉഗാണ്ട മത്സരത്തിൽ വിജയിച്ചു.
ഇന്ത്യയുടെ ക്രിക്കറ്റ് താരം വിനു മങ്കാദാണ് ആദ്യമായി ഈ തന്ത്രം ഉപയോഗിച്ചത്. 1947ൽ സിഡ്‌നിക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു മങ്കാത്തിന്റെ പ്രകടനം. ബൗൾ ചെയ്യാനെത്തുമ്പോൾ ബാറ്റ് ചെയ്യുന്നവർ ക്രീസിൽ ഇല്ലെങ്കിൽ അവരെ റണ്ണൗട്ടാക്കാമെന്ന നിയമം അതോടെ പ്രബല്യത്തിൽ വരുകയായിരുന്നു.
സ്‌കൂൾ കാലഘട്ടത്തിൽ തന്നെ ക്രിക്കറ്റ് പരിശീലനം ആരംഭിച്ച ദൗമ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ചുവടുവെച്ചത് തന്നെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ്. ഇതിനു മുൻപ് 2019 ഐപിഎല്ലിൽ ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിൻ ഈ തന്ത്രം ഉപയോഗിക്കുകയും വിവാദങ്ങൾക്ക് വഴിതുറക്കുകയും ചെയ്തിരുന്നു. ജോസ് ബട്‌ലറെയാണ് അശ്വിൻ റണ്ണൗട്ടാക്കിയത്. വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ക്രിക്കറ്റർ നാല് പേരെ ഒന്നിച്ച് റണ്ണൗട്ടാക്കുന്നത് ഇത് രണ്ടാം തവണയാണ്.















