ദുബായ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് എട്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് വെല്ലുവിളി ഉയർത്താതെ 9 വിക്കറ്റിന് 134 റൺസ് മാത്രമാണ് എടുത്തത്.
ഓപ്പണർ ഡേവിഡ് വാർണർ ആദ്യ ഓവറിൽ തന്നെ റണ്ണൊന്നും എടുക്കാതെ പുറത്തായി. അബ്ദുൽ സമദ്(28),റഷീദ് ഖാൻ(22) എന്നിവർ മാത്രമാണ് ഹൈദരാബാദ് നിരയിൽ അൽപമെങ്കിലും ചെറുത്ത്‌നിൽപ്പ് നടത്തിയത്. വൃദ്ധിമാൻ സാഹ(18), ക്യാപ്റ്റൻ കെയിൻ വില്യംസൺ(18),മനീഷ് പാണ്ഡെ(17) എന്നിവരും പിടിച്ചു നിന്നു. പിന്നെ ആർക്കും കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല. ക്യാപിറ്റൽസിന് വേണ്ടി ദക്ഷിണാഫ്രിക്കൻ താരം റബാഡ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.
ഹൈദരാബാദ് ഉയർത്തിയ സ്‌കോർ ഡൽഹി അനായാസം മറികടന്നു. 13 പന്തുകൾ അവശേഷിക്കെ 17.5 ഓവറിൽ ഹൈദരാബാദിന്റെ സ്‌കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. ഓപ്പണർ പ്രിഥ്വി ഷാ 11 റണുമായി വലിയ വെല്ലുവിളി ഉയർത്താതെ പുറത്തായി. എന്നാൽ അനായാസം ബാറ്റ് വീശിയ ശിഖർ ധവാനും ശ്രേയസ് അയ്യരും സ്‌കോർ ബോർഡ് ചലിപ്പിച്ചു.
ധവാൻ 42 റൺസുമായി പുറത്തായി. ശ്രേയസ് അയ്യർ 47 റൺസെടുത്ത് പുറത്താകാതെ നിന്നു. വേഗത്തിൽ ബാറ്റ് ചെയ്ത ഋഷഭ് പന്ത് 21 പന്തിൽ 35 റൺസുമായി അവസാനം വരെ ക്രീസിൽ നിന്നു. പന്തിന്റെ ഇന്നിങ്‌സിൽ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറികളും ഉൾപ്പെടുന്നു. ഇതോടെ 9 കളിയിൽ നിന്ന് 14 പോയിന്റുമായി ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
Comments