വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച ഇന്ന്. ബൈഡൻ ഭരണകൂടം അധികാരത്തിൽ വന്നതിന് ശേഷമുളള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ക്വാഡ് രാജ്യങ്ങളുടെ യോഗവും ബൈഡനുമായുള്ള കൂടിക്കാഴ്ചയും മുന്നിൽ കണ്ട് സെപ്റ്റംബർ 23നാണ് മോദി യുഎസിലെത്തിയത്. കൂടിക്കാഴ്ചയിൽ അഫ്ഗാനിസ്താൻ വിഷയം പ്രധാന ചർച്ചയാകുമെന്നാണ് കരുതുന്നത്.
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കമലയുടെ സ്ഥാനലബ്ദി ലോകത്തിന് തന്നെ പ്രചോദനമാണെന്നും ബൈഡൻ-ഹാരിസ് ഭരണ നേതൃത്വത്തിൽ യുഎസ് പുതിയ ഉയരങ്ങളിലേക്ക് കടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും ഒന്നിച്ച് നിന്നാൽ ലോകത്ത് ഗഹനമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കമല ഹാരിസ് പ്രതികരിച്ചു. അതേസമയം അമേരിക്കൻ പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നും അമേരിക്ക നേതൃത്വം നൽകുന്ന ക്വാഡ് സമ്മേളനം ഫലവത്താക്കാൻ സഹായിക്കുമെന്നും വൈറ്റ് ഹൗസ് അധികൃതർ അഭിപ്രായപ്പെട്ടു.
ബൈഡനുയി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും നാലു രാജ്യങ്ങളുടെ പ്രതിനിധികൾ അടങ്ങുന്ന ക്വാഡ് ഉച്ചകോടി വൈറ്റ് ഹൗസിൽ നടക്കുക. മോദിയോടൊപ്പം ജപ്പാനീസ് പ്രധാനമന്ത്രി യോഷിഹിദേ സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ എന്നിവരും ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും. പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റവും അത് പ്രതിരോധിക്കുന്നതിനായുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.
Comments