ലക്നൗ: ത്രിവേണി സംഗമത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് കൂട്ടത്തോടെ പറന്നിറങ്ങുന്ന ദേശാടന പക്ഷികൾ. തീർത്ഥാടന കേന്ദ്രങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്ന പ്രയാഗ് രാജിന് ഈ പക്ഷികൾ ഒരു അലങ്കാരം കൂടിയാണ്. ഇത്തവണ പറന്നിറങ്ങിയ സൈബീരിയൻ പക്ഷി സമൂഹം വിനോദ സഞ്ചാരികളെ ആകർഷിച്ചിരിക്കുകയാണ്.
ശൈത്യകാലത്തിനു മുന്നോടിയായാണ് ദേശാടന പക്ഷികൾ പ്രയാഗ് രാജിൽ പറന്നെത്തുന്നത്. എന്നാൽ ഇത്തവണ പതിവിലും നേരത്തെ എത്തി വിനോദസഞ്ചാരികൾക്ക് മനോഹരമായ കാഴ്ച വിസ്മയം ഒരുക്കിരിക്കുകയാണ് പക്ഷി സമൂഹം.
സൈബീരിയയിലെ ചതുപ്പുപ്രദേശങ്ങളിൽ കാണപ്പെടുന്ന ദേശാടന പക്ഷികൾ, സ്വദേശത്തെ താപനില വർദ്ധിക്കുമ്പോഴാണ് ഇന്ത്യയിലേയ്ക്ക് എത്തുന്നത്. ഇത്തവണ സൈബീരിയൻ രാജ്യങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയതിനാലാവാം ഇവ നേരത്തെ എത്തിയതെന്നാണ് കണക്കാക്കുന്നത്.
ത്രിവേണി സംഗമം കൂടാതെ ഭീർപൂർ, സിർസി എന്നീ മേഖലകളിലും ദേശാടന പക്ഷികൾ സന്ദർശനം നടത്താറുണ്ട്. പ്രജനനത്തിനായും, ഭക്ഷണത്തിനായുമാണ് ഇവ ശൈത്യകാലങ്ങളിൽ ദേശാടനം നടത്തുന്നത്. വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ പക്ഷികൾ ഇത്തവണ പതിവിലും നേരത്തെ എത്തിയതോടെ പ്രദേശത്ത് വലിയ രീതിയിലുള്ള ജനക്കൂട്ടം എത്തിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.
നവംബർ ആദ്യ വാരമാണ് സൈബീരിയൻ ദേശാടന പക്ഷികൾ പ്രയാഗ് രാജിൽ എത്താറുള്ളത്. എന്നാൽ ഈ വർഷം ഇവ ഒക്ടോബർ മാസം തന്നെ എത്തിയിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് മലിനീകരണത്തിന്റെ തോത് കുറഞ്ഞു. ഇതുകൊണ്ടു തന്നെ പ്രദേശത്തെ താപനിലയിലും കുറവ് രേഖപ്പെടുത്തി. സ്വദേശത്തെ താപനില അസഹനീയമായതുകൊണ്ടാണ് ഇവ പതിവിലും നേരത്തെ എത്തിയതെന്ന് പ്രദേശവാസികൾ കൂട്ടിച്ചേർത്തു.
Comments