ന്യൂഡൽഹി: പ്രമുഖരുടെ നികുതി വെട്ടിപ്പിനെ കുറിച്ചുള്ള പണ്ടോറ പേപ്പറിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അന്വേഷണത്തിനായി വിവിധ ഏജൻസികൾ അടങ്ങുന്ന അന്വേഷണ സംഘം രൂപീകരിച്ചു. പ്രത്യക്ഷ നികുതി ബോർഡിന്റെ(സിബിഡിടി) ചെയർമാനാണ് സംഘത്തിന്റെ അദ്ധ്യക്ഷൻ. നികുതിയിളവുള്ള രാജ്യങ്ങളിൽ ലോകത്തെ ഉന്നതനേതാക്കളും പ്രമുഖ വ്യക്തികളും നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നത്. വിവിധ രാഷ്ട്രീയ നേതാക്കൾ, സെലിബ്രിറ്റികൾ, കായിക താരങ്ങൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
സംഘത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, റിസർവ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും അംഗങ്ങളാകും. പണ്ടോറ പേപ്പറിലെ വെളിപ്പെടുത്തലിന് പിന്നിൽ അന്വേഷണാത്മക മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണ്. ഇന്ത്യയിൽ നിന്ന് വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, കായിക താരം സച്ചിൻ തെണ്ടുൽക്കർ, പ്രമുഖ വ്യവസായി അനിൽ അംബാനി എന്നിവരുടെ പേരുകളാണ് ഉള്ളത്. ബന്ധപ്പെട്ട വകുപ്പുകൾ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.
പാണ്ടോറ പേപ്പേഴ്സ് എന്ന പേരിലുള്ള റിപ്പോർട്ടിൽ നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളിൽ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളുണ്ട്. ഇൻറർനാഷണൽ കൺസോർഷ്യം ഫോർ ഇൻവെസ്റ്റിഗേഷൻ ജേണലിസവും വിവിധ മാദ്ധ്യമങ്ങളും ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ 12 ദശലക്ഷം രേഖകളാണുള്ളത്. ഭൂരിഭാഗവും രാഷ്ട്രത്തലവൻമാരുടേയും പ്രമുഖ വ്യക്തികളുടെയുമാണ്.
ജോർദാൻ രാജാവിന് യുഎസിലും യുകെയിലുമുള്ള 700 കോടി ഡോളറിന്റെ സമ്പാദ്യം, ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലയറും ഭാര്യയും നടത്തിയ നികുതി വെട്ടിപ്പ്, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായികളുടെ നികുതി വെട്ടിപ്പ്, റഷ്യൻ പ്രസിഡൻറ വ്ലാഡ്മിർ പുടിന് മൊണോക്കോയിലുള്ള നിക്ഷേപങ്ങൾ എല്ലാം രേഖകളിലുണ്ട്.
90ലേറെ രാജ്യങ്ങളിൽ നിന്നുള്ള 300ൽ അധികം രാഷ്ട്രീയക്കാരുടെ വിവരവും ലിസ്റ്റിലുണ്ട്. പണ്ടോറ പേപ്പറിൽ 380ൽ അധികം ഇന്ത്യക്കാർ നികുതി വെട്ടിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്കെതിയാണ് കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിൽ നികുതി വെട്ടിച്ചുവെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
Comments