ഷാർജ : രാജസ്ഥാൻ റോയൽസിന്റെ രണ്ടു ദിവസത്തിനിടെയുള്ള മാറ്റം കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. ധോണിയുടെ സകല തന്ത്രങ്ങളേയും ബൗണ്ടറി കടത്തി 190 റൺസ് മറികടന്ന അതേ ടീമാണ് മുംബൈ ഇൻഡ്യൻസിന് മുന്നിൽ 90 റൺസിൽ അടപടലം തകർന്നുപോയത്.
രാജസ്ഥാൻ റോയൽസ് പക്ഷെ കാരണമായി നിരത്തുന്നത് പിച്ചിന്റെ സ്വഭാവത്തിലെ മാറ്റമാണ്. ഷാർജ്ജ വിക്കറ്റ് ടി20ക്ക് പറ്റിയതല്ലെന്നാണ് ലോകോത്തര വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും നിലവിലെ പരിശീലകനുമായ സംഗക്കാര പറയുന്നത്. ബാറ്റ്‌സ്മാൻമാർക്ക് നിലയുറപ്പിക്കാൻ സാധിക്കാത്തവിധം പിച്ചിന്റെ സ്വഭാവം മാറുന്നുവെന്നാണ് ശ്രീലങ്കൻ ഇതിഹാസം വിലയിരുത്തുന്നത്.വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഷാർജ പിച്ചിൽ കാര്യമായ പണിയെടുക്കേണ്ടിവരുമെന്നാണ് സംഗക്കാര മുന്നറിയിപ്പ് നൽകുന്നത്.മത്സരം ഏകപക്ഷീയമായിപ്പോകാനുള്ള സാദ്ധ്യത കൂടുതലാണെന്നും സംഗക്കാര ചൂണ്ടിക്കാട്ടി.
രാജസ്ഥാനെതിരെ നാഥാൻ കോൾട്ടർ നീൽ നാലു വിക്കറ്റ് പിഴുതത് വെറും 14 റൺസിന്. അതേ പിച്ചിൽ രണ്ടാമത് ബാറ്റിംഗിനിറങ്ങിയ മുംബൈയ്‌ക്കായി ഇഷാൻ കിഷൻ വെറും 25 പന്തിൽ 50 റൺസും നേടിയതും സംഗക്കാര ചൂണ്ടിക്കാട്ടി. ഇത്തരം പിച്ചുകൾ ഓരോ നിമിഷവും ബാറ്റ്‌സ്മാന്റെ മനോനിലയെ പരീക്ഷിക്കുന്നതാണെന്നും അത് ശരിക്കും വെല്ലുവിളിയാണെന്നും സംഗക്കാര പറഞ്ഞു. ഇനിയുള്ള മത്സരത്തിലും വിക്കറ്റുകൾ പോകാതെ മദ്ധ്യഓവറുകൾ മുതൽ മികച്ച സ്‌കോറിലേക്ക് എന്ന തന്ത്രമാണ് പയറ്റുകയെന്നും സംഗക്കാര പറഞ്ഞു.
Comments