തിരുവനന്തപുരം: രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. സംസ്ഥാനത്ത് പവർ കട്ട് വേണ്ടിവരുമോയെന്നത് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. പ്രതിസന്ധി ഉണ്ടായാൽ പവർ കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു.
കൂടുംകുളത്തുനിന്നും കഴിഞ്ഞ ദിവസം 30 ശതമാനം മാത്രമാണ് ലഭിച്ചത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിഹിതത്തിലും കുറവുണ്ടായി. ഇങ്ങനെ തുടർന്നാൽ പവർക്കട്ട് അടക്കം നടപ്പിലാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം രാജ്യത്ത് കൽക്കരി ക്ഷാമമോ വൈദ്യുതി പ്രതിസന്ധിയോ ഇല്ലെന്ന് കേന്ദ്ര വൈദ്യുത മന്ത്രി ആർ.കെ സിംഗും കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയും വ്യക്തമാക്കിയിരുന്നു.
43 ദശലക്ഷം ടൺ കൽക്കരിയാണ് കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ സ്‌റ്റോക്കുള്ളത്. മൺസൂൺ കഴിഞ്ഞ സാഹചര്യത്തിൽ വരും വർഷങ്ങളിൽ കൽക്കരി ഉത്പാദനം വർദ്ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തതെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞിരുന്നു. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു ആർ.കെ സിംഗിന്റെ പ്രതികരണം.
രാജ്യത്ത് കൽക്കരി ക്ഷാമമുണ്ടെന്നും, ഇത് കേരളത്തിലുൾപ്പെടെ വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി കേന്ദ്രമന്ത്രിമാരെത്തിയത്. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ പവർ കട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണ് കൽക്കരിയുടെ ആഭ്യന്തര ഉത്പാദനത്തെ ബാധിച്ചതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.
Comments