ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസം റെക്കോർഡ് അളവിൽ കൽക്കരി വിതരണം ചെയ്തുവെന്ന് കൽക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് കൽക്കരി വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇന്നലെ മാത്രം 1.95 മില്യൺ ടൺ കൽക്കരിയാണ് വിതരണം ചെയ്തത്. ഇതുവരെ പ്രതിദിനം വിതരണം ചെയ്തതിൽ ഏറ്റവും കൂടുതലാണിതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സംസ്ഥാനങ്ങൾക്കുള്ള കൽക്കരി വിതരണം ഇനിയും വർദ്ധിപ്പിക്കുമെന്നും പ്രഹ്ലാദ് ജോഷി അറിയിച്ചു. അടുത്ത 22 ദിവസത്തേയ്‌ക്കുള്ള കൽക്കരി സ്റ്റോക്കുണ്ട്. ഒക്ടോബർ 21ന് ശേഷം രണ്ട് മില്യൺ ടൺ വരെ കൽക്കരി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ജൂൺ വരെ കൽക്കരി ശേഖരം വർദ്ധിപ്പിക്കാൻ വിവിധ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങൾക്ക് ഇപ്പോൾ കൽക്കരി ആവശ്യമില്ലെന്നാണ് സംസ്ഥാനങ്ങൾ അറിയിച്ചതെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് കൽക്കരി ക്ഷാമമുണ്ടെന്നും, ഇത് വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കണക്കുകൾ വ്യക്തമാക്കി മന്ത്രി എത്തിയത്.
43 ദശലക്ഷം ടൺ കൽക്കരിയാണ് കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ സ്റ്റോക്കുള്ളത്. മൺസൂൺ കഴിഞ്ഞ സാഹചര്യത്തിൽ വരും വർഷങ്ങളിൽ കൽക്കരി ഉത്പാദനം വർദ്ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തലെന്നും നിലവിൽ കൽക്കരി ക്ഷാമമില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞിരുന്നു. അതിനിടെ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ തിങ്കളാഴ്‌ച്ച ഉന്നതതല യോഗം ചേർന്നിരുന്നു. പ്രഹ്ലാദ് ജോഷിയും ഊർജ്ജ മന്ത്രി ആർകെ സിംഗും ഇരുമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഗെയിൽ, ടാറ്റ എന്നിവയുമായി നടത്തിയ ആശയവിനിമയത്തിൽ വന്ന പിഴവാണ് ഇത്തരം വാർത്തകൾ പരക്കാൻ ഇടയായതെന്ന് ഊർജ്ജ മന്ത്രി ആർ.കെ സിംഗ് നേരത്തെ അറിയിച്ചിരുന്നു. നിലവിൽ രാജ്യത്തിന് ആവശ്യമായ ഊർജ്ജം ലഭ്യമാണ്. അതുകൊണ്ടുതന്നെ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല. എല്ലാ ദിവസവും പുതിയ കൽക്കരി സ്റ്റോക്ക് രാജ്യത്തേക്ക് എത്തുന്നുണ്ട്. കൽക്കരി ക്ഷാമമെന്നത് അടിസ്ഥാനമില്ലാത്ത ആശങ്കയാണെന്നും ആർകെ സിംഗ് പറഞ്ഞിരുന്നു.
Comments