ഷാർജ: കളി കൈവിടുമെന്ന ഘട്ടത്തിലാണ് രക്ഷകർ പിറവിയെടുക്കുന്നത്. ഐപിഎല്ലിൽ കൊൽക്കത്തയെ ഫൈനലിൽ എത്തിച്ചത് നാലാമനായി ഇറങ്ങിയ രാഹുൽ ത്രിപാഠി എന്ന രക്ഷകനായിരുന്നു. ഒരു പന്ത് അവശേഷിക്കെ സിക്‌സറടിച്ച ത്രിപാഠി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തകർത്തു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എടുത്തു. ശിഖർ ധവാൻ 36, ശ്രേയസ് അയ്യർ 30 എന്നിവർ മാത്രമാണ് ഡൽഹി നിരയിൽ അൽപമെങ്കിലും ചെറുത്ത് നിന്നത്. തുടക്കത്തിൽ ആഞ്ഞടിച്ച പ്രിഥ്വി ഷാ 18 ൺസിന് പുറത്തായി. 12 പന്തിൽ നിന്ന് രണ്ട് ഫോറും ഒരു സിക്‌സറും ഉൾപ്പെടുന്നതാണ് പ്രിഥ്വി ഷായുടെ ഇന്നിങ്‌സ്. മാർക്ക് സ്റ്റോയിനിസ് 18ഉം, ഹെറ്റമെയർ 17ഉം നേടി.
ക്യാപ്റ്റൻ ഋഷഭ് പന്ത് ആറ് റൺസ് മാത്രം എടുത്ത് പുറത്തായി. കൊൽക്കത്തയ്‌ക്ക് വേണ്ടി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് നേടി. ലോക്കി ഫെർഗൂസൻ, സുനിൽ നരൈൻ, ശിവം മാവി എന്നിവർ ഓരോ വിക്കറ്റും കരസ്ഥമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത തുടക്കം മുതൽ ആഞ്ഞടിച്ചു.
ഓപ്പണർമാരായ വെങ്കടേഷ് അയ്യരും തകർപ്പൻ തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 96 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വിക്കറ്റൊന്നും പോകാതെ കൊൽക്കത്ത വിജയിക്കുമെന്ന് തോന്നിയ ഘട്ടത്തിൽ തുടരെ വിക്കറ്റുകൾ വീണു. വെങ്കടേഷ് അയ്യർ 41 പന്തിൽ 55 റൺസ് നേടി പുറത്തായി. മൂന്ന് സിക്‌സറുകളും 4 ബൗണ്ടറിയും അയ്യർ നേടി. തുടർന്ന് വന്ന നിതീഷ് റാണ 13 റൺസിന് പുറത്തായി. അർധ സെഞ്ച്വറി തികയ്‌ക്കാനാവാതെ ശുഭ്മാൻ ഗിൽ 46 റൺസിന് പവലിയനിലേക്ക് മടങ്ങി. തുടർന്ന് വന്ന നാല് താരങ്ങൾ റണ്ണൊന്നും എടുക്കാതെ പുറത്തായപ്പോൾ കളി ഡൽഹി ജയിക്കുമെന്ന് തോന്നി. എന്നാൽ അവസാന ഓവറിൽ കളി ആകെ മാറി. രണ്ട് വിക്കറ്റുകൾ തുടരെ വീണപ്പോൾ കളിയുടെ ഗതി ഡൽഹിക്ക് ഒപ്പമാണെന്ന് തോന്നി. എന്നാൽ അഞ്ചാമത്തെ പന്ത് കൂറ്റൻ സിക്‌സർ അടിച്ച് ത്രിപാഠി കൊൽക്കത്തയുടെ തലവര മാറ്റുകയായിരുന്നു. ഫൈനലിൽ കൊൽക്കത്ത ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും.
Comments