ചെന്നൈ: ബേബി ഷവറിന്റെ കാലമാണിത്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ജാതിമതഭേദമന്യേ ഇന്ന് ബേബി ഷവർ ആഘോഷിക്കാറുണ്ട്. ഗർഭിണിയായി ഏതാനും മാസങ്ങൾ കഴിയുമ്പോഴാണ് ഈ ചടങ്ങ് സംഘടിപ്പിക്കാറുള്ളത്.
പൂജകളും ഫോട്ടോഷൂട്ടും മധുരം വിളമ്പലും ആടിത്തിമിർക്കലുകളും എല്ലാം ഇതിന്റെ ഭാഗമാണ്. എന്നാൽ വളരെ വ്യത്യസ്തമായ ബേബി ഷവർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇതുവരെ നടന്ന ബേബി ഷവർ ചടങ്ങുകളെയെല്ലാം കവച്ചുവെക്കുന്ന ആഘോഷം നടന്നത് തമിഴ്‌നാട്ടിലെ തേനിയിലാണ്. ഇവിടെയും ഗർഭിണി തന്നെയാണ് താരം.. മൂന്ന് മാസത്തിനുള്ളിൽ പ്രസവിക്കാനിരിക്കുന്ന സിൽക്ക് എന്ന പട്ടിയാണ് ബേബി ഷവറിനെ വ്യത്യസ്തവും മനോഹരമാക്കിയിരിക്കുന്നത്. പൂമാലയണിഞ്ഞ്, സിന്ദൂരം ചാർത്തി, ചുവന്ന ആട ചുറ്റി സിൽക്കിനെ അതിസുന്ദരിയായാണ് ബേബി ഷവറിന് വീട്ടുകാർ അണിയിച്ചൊരുക്കിയത്.
തേനിയിലെ ഉപ്പുകൊട്ടൈ സ്വദേശിയായ കുമരേശന് ഒരാണും പെണ്ണുമായി രണ്ട് മക്കളുണ്ട്. ഇവർ കുട്ടികളായിരിക്കെ ഒരു പട്ടിക്കുട്ടിയെ കൂടി കുമരേശൻ വാങ്ങി. കാലങ്ങൾ കഴിയുന്തോറം വീണ്ടും പട്ടികളെ ദത്തെടുക്കാൻ കുമരേശൻ തയ്യാറായി. ഇത്തരത്തിൽ വാങ്ങിക്കൂട്ടിയ പത്ത് പട്ടികളാണ് നിലവിൽ കുമരേശന്റെ വീട്ടിലുള്ളത്. അങ്ങനെ മൂന്ന് വർഷം മുമ്പ് കുമരേശൻ വാങ്ങിയ പട്ടിയാണ് സിൽക്ക്. ഈയിടെ സിൽക്കിന് സുഖമില്ലാതെയായപ്പോൾ ഡോക്ടറെ കാണിക്കുകയും തുടർന്ന് അവൾ ഗർഭിണിയാണെന്ന വിവരം അറിയുകയും ചെയ്തു. ഇതോടെയാണ് ബന്ധുക്കളെയെല്ലാം ക്ഷണിച്ച് സിൽക്കിന് ഒരു ബേബി ഷവർ നടത്താൻ കുമരേശൻ തീരുമാനിച്ചത്.
തളികയിൽ പഴങ്ങൾ, നാളികേരം, മഞ്ഞൾ-കുങ്കുമം-ഭസ്മം, കുപ്പിവളകൾ എന്നിവയെല്ലാം സിൽക്കിനായി നിരത്തി വെച്ചു. പുതിയ വസ്ത്രങ്ങൾ അണിയിച്ച് അഞ്ച് തരത്തിലുള്ള ചോറുണ്ടാക്കി സിൽക്കിന് നൽകി. അങ്ങനെ അതിമനോഹരമായ ഒരു ബേബി ഷവറിന് വന്നെത്തിയവരെല്ലാം സാക്ഷികളായി.
കുട്ടിക്കാലം മുതൽക്കെ പട്ടികളെ വളർത്തി ശീലമുള്ള കുമരേശന് ഒരു വളർത്തുമൃഗം എന്നതിലുപരി വീട്ടിലെ അംഗങ്ങളാണ് പട്ടികൾ. എന്തുകഴിക്കുമ്പോഴും അതിലൊരു ഭാഗം അവർക്ക് കൂടി പകുത്ത് നൽകിയാണ് കുമരേശൻ പട്ടികളെ പോറ്റി വളർത്തുന്നത്. ബേബി ഷവർ വൈറലായതോടെ കുമരേശന്റെ വളർത്തുമൃഗങ്ങളോടുള്ള സ്‌നേഹം രാജ്യം മുഴുവൻ തരംഗമാകുകയാണ്.
ഇന്ത്യയിൽ ഇതാദ്യമായല്ല ഒരു ഗർഭിണിയായ പട്ടിക്ക് ബേബി ഷവർ ചടങ്ങ് നടക്കുന്നത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലും ഹൈദരാബാദിലുമെല്ലാം ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Comments