ച്യൂയിംഗം ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ബബിൾഗം എന്നും ച്യൂയിംഗം എന്നുമൊക്കെ അറിയപ്പെടുന്ന ഈ മിഠായി ചിലർക്ക് കുട്ടിക്കാലത്തേക്കുള്ള ഒരു മടങ്ങിപ്പോക്കാണ് സമ്മാനിക്കുന്നത്. ചിലർക്ക് ഇത് ഒരു ശീലമായിപ്പോലും മാറി കഴിഞ്ഞു. ക്രിക്കറ്റ് താരങ്ങളിൽ നിന്നുൾപ്പെടെ ഈ ച്യൂയിംഗത്തിന്റെ ലഹരി ഏറ്റുവാങ്ങിയ ഒരു യുവതലമുറ പോലും നമുക്ക് ഉണ്ടായിരുന്നു. കുട്ടികൾക്കും യുവാക്കൾക്കും ഒരു പോലെ ഹരം നൽകുന്ന ച്യൂയിംഗത്തിന്റെ കഥയാണ് ഇക്കുറി വേൾഡ് ഓഫ് ഇൻവെൻഷൻ സിലൂടെ നമ്മൾ പരിചയപ്പെടുന്നത്.
വായയ്‌ക്ക് വിശ്രമം കൊടുക്കാൻ അൽപ്പം മടിയുള്ള കൂട്ടത്തിലാണ് നമ്മളിൽ ഭൂരിഭാഗം പേരും.. ഒന്നുകിൽ സംസാരിച്ചുകൊണ്ടിരിക്കും, അല്ലെങ്കിൽ എന്തെങ്കിലും വായിലിട്ട് ചവച്ചു കൊണ്ടിരിക്കും. വായിൽ എന്തെങ്കിലുമിട്ട് ചവച്ചു കൊണ്ടിരിക്കുക പുരാതന കാലം മുതൽക്കേ മനുഷ്യന്റെ സ്വഭാവം ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ അന്ന് ചില മരങ്ങളിൽ നിന്നും ലഭിക്കുന്ന കറ, മധുരമുള്ള ഇലകൾ, ചുൽച്ചെടികൾ, ധാന്യങ്ങൾ എന്നിവയായിരുന്നു വായിലിട്ട് ചവച്ചിരുന്നത്. പുരാതന ഗ്രീക്കുകാരും തുർക്കികളും മാസ്റ്റീകാ എന്ന മരത്തിന്റെ കറ ചവയ്‌ക്കുന്നതിനായി ഉപയോഗിച്ചിരുന്നതായി ചില ചരിത്ര രേഖകളിൽ ഉണ്ട്. ഇവിടെ നിന്നാണ് ഇന്നത്തെ ച്യൂയിംഗങ്ങളിലേക്കുള്ള വഴി തെളിയുന്നത്.
മാസ്റ്റീകോ മരത്തിന്റെ തൊലിയിൽ നിന്നുമാണ് കറയെടുത്തിരുന്നത്. വായ് നാറ്റം അകറ്റുകയായിരുന്നു ഇത് ചവയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം. അന്ന് പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് ഈ കറ കൂടുതലായി ഉപയോഗിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്.
എന്നാൽ ഇതേ കാലഘട്ടത്തിൽ തന്നെ സ്‌പോഡില്ല അഥവാ ചിക്കൂസ് എന്ന സപ്പോട്ട മരത്തിന്റെ കറയും ചവയ്‌ക്കാനായി ഉപയോഗിച്ചിരുന്നതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ചിക്ക്ൾ എന്ന് പേരുള്ള ഈ കറ ഇംഗ്ലണ്ട് വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളാണ് ഉപയോഗിച്ചിരുന്നത്. ഇരു രാജ്യക്കാരും, ഇവർക്ക് പുറമേ ചില ഇന്ത്യൻ വംശജരും ഈ മരക്കറ ഉപയോഗിച്ചുള്ള ച്യൂയിംഗം വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.
1848 ലാണ് ജോൺ ബി കർട്ടിസ് എന്നയാൾ അമേരിക്കയിൽ ആദ്യമായി ച്യൂയിംഗം വിൽപ്പന നടത്തിയത്. എന്നാൽ 1868 ൽ വില്യം ഫെൻലി സംപിൾ എന്ന അമേരിക്കക്കാരന് ച്യൂയിംഗത്തിന്റെ പേറ്റന്റ് ലഭിച്ചത് ച്യൂയിംഗം ബിസിനസിന്റെ ചരിത്രത്തിൽ നിർണായകമായി. ഇതിന് ശേഷമാണ് ച്യൂയിംഗത്തിന് കൂടുതൽ പ്രചാരം ലഭിക്കാൻ ആരംഭിച്ചത്. എന്നാൽ ഗുണനിലവാരവും രുചിയും ഇല്ല്ാ്ത്ത ച്യൂയിംഗങ്ങളായിരുന്നു ഇവയെല്ലാം.
ഇന്ന് കാണുന്ന് ച്യൂയിംഗത്തിന്റെ കണ്ടുപിടിത്തം തികച്ചും യാദൃശ്ചികമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. തോമസ് ആദംസെന്നയാളാണ് ഇ്ന്ന് ഉപയോഗിക്കുന്ന തരത്തിലുള്ള ച്യൂയിംഗം കണ്ടുപിടിച്ചത്. 1880 കളിലായിരുന്നു ഈ കണ്ടുപിടിത്തം.
ഒരിക്കൽ ചിക്ക്ൾ ഉപയോഗിച്ച് കളിപ്പാട്ടങ്ങളും ചെരുപ്പുകളും മറ്റും ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു ആദംസ്. എന്നാൽ അദ്ദേഹത്തിന്റെ പരിശ്രമം ഉദ്ദേശിച്ച രീതിയിൽ വിജയിച്ചില്ല. ഒരിക്കൽ തന്റെ നിർമ്മാണ ശാലയിൽ ജോലി ചെയ്ത് ക്ഷീണിച്ച് നിൽക്കുമ്പോൾ ബോറടി മാറാനായി അദ്ദേഹം ഒരു കഷ്ണം ചിക്ക്ൾ വായിലിട്ടു. അൽപ്പം സ്വാദ്കൂട്ടി കഴിഞ്ഞാൽ നല്ല ച്യൂയിംഗമായി ഉപയോഗിക്കാമെന്ന് മനസ്സിലാക്കിയ അദ്ദേഹം കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നത് ഉപേക്ഷിച്ച് പുതിയ പരീക്ഷണത്തിലേക്ക് തിരിഞ്ഞു.
ടുട്ടി ഫ്രൂട്ടി എന്നായിരുന്നു അദ്ദേഹം നിർമ്മിച്ച ച്യൂയിംഗത്തിന്റ് പേര്. ടുട്ടി ഫ്രൂട്ടിയ്‌ക്ക് വലിയ പ്രചാരം ലഭിച്ചതോടെ 1876 ൽ അദ്ദേഹം ച്യൂയിംഗം ഫാക്ടറി ആരംഭിച്ചു. അവിടെവെച്ച് ച്യൂയിംഗം യന്ത്രത്തിൽ നിർമ്മിക്കാൻ തുടങ്ങി. ഇതോടെ ച്യൂയിംഗത്തിന്റെ പ്രചാരം കൂടുതൽ വർദ്ധിച്ചു. നിർമ്മാണം വേഗത്തിലായതോടെ ച്യൂയിംഗത്തിന്റെ പെരുമ മറ്റ് രാജ്യങ്ങളിലും എത്തി.
ഇന്ന് കുട്ടികൾക്കും യുവതതലമുറയ്‌ക്കുമെല്ലാം വളരെ ഇഷ്ടമുള്ള ഒന്നായി ച്യൂയിംഗം മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇത് കുട്ടികൾ കഴിക്കുന്നത് ഏറെ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ്ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങി മരിച്ച നിരവധി സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. എങ്കിലും അതൊന്നും ച്യൂയിംഗത്തിന്റെ ജനപ്രീതി കളഞ്ഞിട്ടില്ലെന്ന് വേണം മനസിലാക്കാൻ. യുഎസിലും യൂറോപ്പിലുമാെക്കെ ച്യൂയിംഗം ബിസിനസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വമ്പൻ കമ്പനികളെ നമുക്ക് കാണാം. 2026 ഓടെ ച്യൂയിംഗം വിപണി 37.4 ബില്യൻ യുഎസ് ഡോളറിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.
Comments