കോട്ടയം : കനത്ത മഴയിൽ മുൻ എംഎൽഎയും ജനപക്ഷം സെക്കുലർ നേതാവുമായ പിസി ജോർജിന്റെ വീട് വെള്ളത്തിൽ മുങ്ങി. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവമെന്ന് പിസി ജോർജ് പറഞ്ഞു. പ്രദേശത്തെ സ്ഥിതിഗതികൾ വിശദീകരിച്ച് പിസി ജോർജിന്റെ മകൻ വീഡിയോയുമായി രംഗത്തെത്തി. അരയ്‌ക്കൊപ്പം ഉയർന്ന വെള്ളത്തിൽ നിന്നാണ് ഷോൺ ജോർജ് കാര്യങ്ങൾ വിശദീകരിച്ചത്.
വീടിനുള്ളിലും വെള്ളം കയറി. ഈരാട്ടുപേട്ടയിൽ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പിസി ജോർജ് വ്യക്തമാക്കി. ജനങ്ങൾ തന്നെ രക്ഷാപ്രവർത്തനത്തിന് മുന്നിട്ട് ഇറങ്ങുന്നുണ്ട്. പന്തളം,ചെങ്ങന്നൂർ,റാന്നി,കോന്നി,പാലാ,കോട്ടയം എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം അതിശക്തമായി പെയ്ത മഴയിൽ കോട്ടയത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി.പലയിടങ്ങളിലും ഉരുൾപൊട്ടി.ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ 10 പേരെ കാണാതായി. കാണാതായ ആറുപേർ ഒരു കുടുംബത്തിൽനിന്നുള്ളവരാണ്. അപകടത്തിൽപെട്ടവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾ വാഹനങ്ങളുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഐ.എ.എ.എസ്. അറിയിച്ചു.
Comments