കൊളംമ്പോ: ഇന്ത്യയോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക. 500 മില്യൺ ഡോളർ വേണമെന്നാണ് ആവശ്യം. അന്താരാഷ്‌ട്ര വിപണയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിനാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ പ്രമുഖ പെട്രോളിയം കമ്പനിയായ സിലോൺ പെട്രോളിയം കോർപ്പറേഷൻ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്‌ക്കുമെന്നും സൂചനയുണ്ട്. തുക കടം നൽകുന്നതോടെ ഇന്ത്യയും ശ്രീലങ്കയുമായുള്ള സാമ്പത്തിക പങ്കാളിത്തം പുതിയ തലത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ.
സിംഗപ്പൂർ, മിഡിൽ ഈസ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ശ്രീലങ്ക പ്രധാനമായും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാറുള്ളത്. പ്രധാന പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് സിലോൺ, പീപ്പിൾസ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നുമാണ് ഇതിനായുള്ള സാമ്പത്തിക സഹായം സ്വീകരിക്കാറ്. എന്നാൽ ഇത് തിരിച്ചടയ്‌ക്കാനാകാതെ കടം പെരുകി. ഇതോടെയാണ് ഇന്ത്യയെ സമീപിക്കാൻ തീരുമാനിച്ചത്. നിലവിൽ 3.3 ബില്യൺ ഡോളറാണ് തിരിച്ചടയ്‌ക്കാനുള്ളത്. കൊറോണ വ്യാപനം പ്രതിസന്ധിയിലാക്കിയ ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വില ഉയരുന്നത് കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ അടുത്ത ജൂലൈ വരെയുള്ള ക്രൂഡ് ഓയിൽ ശേഖരം മാത്രമേ ശ്രീലങ്കയുടെ പക്കലുള്ളു എന്ന് ഊർജ്ജ മന്ത്രി ഉദയ ഗമ്മൻപില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നും സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.
















Comments