തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകരാനുള്ള സാധ്യത അവഗണിക്കാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടന സർവകലാശാല പഠന റിപ്പോർട്ട്. ഭൂചലന സാധ്യതയുള്ള പ്രദേശത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങൾ കാരണം അണക്കെട്ടിൽ വിള്ളലുകളുണ്ടായിട്ടുണ്ട്. അണക്കെട്ടിൽ നിലവിലുള്ള ചോർച്ചയും ആശങ്കയുണ്ടാക്കുന്നതാണ്. അണക്കെട്ടിന്റെ നിർമാണവിദ്യയും കാലഹരണപ്പെട്ടിരിക്കുന്നു. അണക്കെട്ട് തകർന്നാൽ മഹാദുരന്തമാകും സംഭവിക്കുന്നത്. കേരളത്തിലെ 35 ലക്ഷം ജനങ്ങളെ ഇത് ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
യുഎൻ യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയൺമെന്റ് ആൻഡ് ഹെൽത്തും ആണ് ലോകത്തിലെ പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ആയിരത്തോളം അണക്കെട്ടുകൾ അപകടാവസ്ഥയിലാണെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു. ലോകത്തിൽ 1930 മുതൽ 1970 വരെ പണിത 58,700 വലിയ ഡാമുകളും ബലക്ഷയം സംഭവിച്ചവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസ്, ഇന്ത്യ, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളിലാണ് അപകട സാധ്യത കൂടുതലുളളത്. ഇന്ത്യയിൽ മാത്രം അമ്പത് വർഷത്തിലേറെ പഴക്കമുളള 1,115 അണക്കെട്ടുകളാണുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടുമായുള്ള തർക്കവും നിയമപോരാട്ടത്തെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. 1895ൽ അണക്കെട്ട് നിർമിക്കുമ്പോൾ 50 വർഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെ തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നു. എന്നാൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം തുടരുകയാണ്. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് എതിർക്കുകയാണ്. ജലനിരപ്പ് താഴ്ത്താൻ തമിഴ്നാട് സമ്മതിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Comments