തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി മാർഗ്ഗരേഖ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരികെ സ്കൂളിലേക്ക് എന്ന പേരിലാണ് മാർഗ്ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ടൈം ടേബിൾ അതാത് സ്കൂളുകൾക്ക് തീരുമാനിക്കാം. സ്കൂൾ തുറന്ന് ആദ്യ രണ്ട് ആഴ്ച്ചത്തെ വിലയിരുത്തലിന് ശേഷം പാഠഭാഗങ്ങൾ എതൊക്കെ പഠിപ്പിക്കണം എന്നതിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് അക്കാദമിക് മാർഗരേഖ പ്രകാരം മന്ത്രി വിശദീകരിച്ചു.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ട. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ച്ചകളിൽ ക്ലാസുണ്ടാകും. പരമാവധി കുട്ടികളെ സ്കൂളിലെത്തിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും ശ്രമിക്കണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച രക്ഷിതാക്കൾ മാത്രം കുട്ടികളെ സ്കൂളിൽ വിട്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു.
വലിയ ഇടവേളയ്ക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ പെട്ടന്ന് പാഠഭാഗങ്ങളിലേക്ക് കടക്കേണ്ടെന്നാണ് തീരുമാനം. നീണ്ടകാലം വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്ച്ചയിൽ വിലയിരുത്തും. വിക്ടേഴ്സ് വഴി നടന്ന പഠനത്തോടുള്ള കുട്ടികളുടെ പ്രതികരണം മനസിലാക്കും. കളിചിരിയിലൂടെ മെല്ലെ മെല്ല പഠനത്തിന്റെ ലോകത്തിലേക്ക് എത്തിയ്ക്കും. ഈ രീതിയിലാണ് അക്കാദമിക് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Comments