ആലപ്പുഴ: എടത്വയിൽ ലോട്ടറി വിൽപ്പനക്കാരനെ കാറിടിപ്പിച്ച് വീഴ്ത്തി പേഴ്സ് തട്ടിയെടുത്ത കേസിലെ പ്രതകൾ പോലീസ് പിടിയിൽ. തിരുവനന്തപുരം കാട്ടാക്കടയിൽ വെച്ചാണ് ഇവർ പിടിയിലായത്. തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മേൽ അഭിലാഷ്, സുരേഷ് ഭവനിൽ ജോൺ, പുത്തൻ വീട്ടിൽ ലിനു എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
എടത്വാ അമ്പ്രമൂലയിൽ വെച്ച് കാറിലെത്തിയ സംഘം ലോട്ടറി വിൽപ്പനക്കാരനായ ഗോപകുമാറിനെ കാർ ഇടിപ്പിച്ച് വീഴ്ത്തിയശേഷം ഇയാളുടെ പേഴ്സ് തട്ടിയെടുക്കുകയായിരുന്നു. കാറിലെത്തിയ സംഘം ഗോപകുമാറിനോടെ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് തിരക്കി. ഇല്ലെന്ന് പറഞ്ഞതോടെ കാറിലെത്തിയവർ കുറച്ച് ദൂരം മുന്നോട്ട് പോയി തിരികെ വന്നു. എടത്വാ ജംഗ്ഷനിലേക്കാണെങ്കിൽ കാറിൽ കയറിയാൽ അവിടെ ഇറക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് ഗോപകുമാർ കാറിൽ കയറി. അതിനുശേഷം വിജനമായ സ്ഥലത്തുവെച്ച് ഗോപകുമാറിനെ പുറത്തേയ്ക്ക് വലിച്ചിട്ടു. എതിർക്കാൻ ശ്രമിച്ച ഗോപകുമാറിനെ കാറിടിപ്പിച്ചു വീഴ്ത്തി സംഘം കടന്നു കളഞ്ഞു.
പരിതസരത്തെ സിസിടിവി പരിശോധിച്ച പോലീസിന് സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ ലഭിക്കുകയും തുടർന്ന് ഇവർ ആലപ്പുഴയിലെ ഒരു പെട്രോൾ പമ്പിൽ എത്തിയതായും വിവരം ലഭിച്ചു. അതിനുശേഷം, ജില്ല പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള പോലീസ് കൺട്രോൾ ക്യാമറയിൽ ഓച്ചിറ ഭാഗത്ത് വെച്ച് കാറിന്റെ ചിത്രം വ്യക്തമാകുകയും ചെയ്തു.
പോലീസിന്റെ സ്പെഷ്യൽ സ്ക്വാഡിന്റെ അന്വേഷണത്തിൽ കാർ തിരുവനന്തപുരം കാട്ടാക്കട ഭാഗത്തു നിന്നും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്.
സംഭവത്തിൽ ഗോപകുമാറിന്റെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇയാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Comments