തിരുവല്ല : നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ നടി പ്രിയങ്കയെ കോടതി വെറുതെ വിട്ടു . തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് രേഷ്മ ശശിധരനാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രിയങ്കയെ വെറുതെ വിട്ടത് .
2004 ലാണ് സംഭവം . ഒരു വാരികയിൽ കാവേരിയുമായി ബന്ധപ്പെട്ട വാർത്ത വരാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് കാവേരിയുടെ അമ്മയെ പ്രിയങ്ക ഫോണിൽ വിളിച്ചു. തുടർന്ന് വാരികയുടെ എഡിറ്ററോട് വിവരം തിരക്കിയപ്പോൾ ഭീഷണിയിൽ സത്യാവസ്ഥ ഇല്ലെന്ന് ബോദ്ധ്യപ്പെട്ടു . പിന്നാലെ കാവേരിയുടെ അമ്മ പോലീസിൽ പരാതി നൽകി.
പോലീസിന്റെ നിർദേശപ്രകാരം മൂന്ന് ലക്ഷം രൂപ നൽകാമെന്നും മുൻ കൂറായി ഒരു ലക്ഷം രൂപ നൽകാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു. ഇത് പ്രകാരം ആലപ്പുഴയിലെ ഒരു ഹോട്ടലിന് മുന്നിലെത്തി പ്രിയങ്ക പണം കൈപ്പറ്റി. ഉടൻ തന്നെ ഹോട്ടൽ പരിസരത്ത് മഫ്തിയിൽ ഉണ്ടായിരുന്ന പോലീസ് പ്രിയങ്കയെ പിടികൂടുകയും ചെയ്തു .
തുടർന്ന് ഭീഷണിപ്പെടുത്തിയും ,ആൾമാറാട്ടം നടത്തിയും പണം തട്ടാൻ ശ്രമിച്ചെന്ന് പരാതിയിൽ പ്രിയങ്കയ്ക്കെതിരെ തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്തു .എന്നാൽ കേസിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് കോടതി ഇപ്പോൾ പ്രിയങ്കയെ വെറുതെവിട്ടത്.
Comments