ന്യൂഡൽഹി: ഇന്തോ-പസഫിക് ക്വാഡ് സഖ്യത്തിലേക്ക് ഇന്ത്യയുടെ കരുത്തായി പുതിയ യുദ്ധകപ്പൽ ഒരുങ്ങുന്നു. മിസൈലുകളെ പ്രതിരോധിക്കുന്ന അത്യാധുനിക കപ്പലാണ് ഈ മാസം നാവികസേനയുടെ ഭാഗമാവുക.പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഈ മാസം 18ന് ഐ.എൻ.എസ്. വിശാഖപട്ടണം കമ്മീഷൻ ചെയ്യും.
പി.15ബി വിഭാഗത്തിലെ നാല് കപ്പലുകളിൽ ആദ്യത്തേതാണ് ഇന്ത്യ രംഗത്തിറക്കുന്നത്. ഐ.എൻ.എസ് മോർമുഗാവോ, ഇംഫാൽ, പോർബന്ദർ എന്നിവ 2022ഓടെ സമുദ്രസുരക്ഷ ഏറ്റെടുക്കാൻ രംഗത്തിറങ്ങും. ഡി.ആർ.ഡി.ഒ രൂപകൽപ്പന ചെയ്ത അത്യാധുനിക വായു കേന്ദ്രീകൃത പ്രൊപ്പൽഷൻ സംവിധാനവും ഘടിപ്പിച്ചാണ് യുദ്ധകപ്പലുകൾ സമുദ്രസുരക്ഷ ഏറ്റെടുക്കുന്നത്. ഈ യുദ്ധകപ്പലുകൾക്ക് അമേരിക്കൻ നിർമ്മിതമായ രണ്ട് എം.എച്ച് 60 ആർ ഹെലികോപ്റ്ററുകളെ വഹിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇതിനൊപ്പം ഈ മാസം തീരുംമുന്നേ അത്യുഗ്ര പ്രഹരശേഷിയുള്ള ഐ.എൻ.എസ് കൽവരി പരമ്പരയിലെ ആറു അന്തർവാഹിനികളിലെ നാലാമത്തേതായ ഐ.എൻ.എസ് വേലയും നാവികസേനയുടെ ഭാഗമാകും. ഫ്രാൻസ് നാവികസേന രൂപകൽപ്പന ചെയ്ത കപ്പൽ മഡ്ഗാവ് കപ്പൽശാലയിലാണ് നിർമ്മിച്ചത്. നിലവിൽ കാലാവധി പൂർത്തിയാക്കാൻ പോകുന്ന നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും പരിപാടി യിൽ സംബന്ധിക്കും.
Comments