ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തിൽ ഡൽഹി പോലീസിന് നോട്ടീസ് അയച്ച് വനിതാ കമ്മീഷൻ. ഇത് രാജ്യത്തിന് തന്നെ അപമാനമാണെന്നും ഭീഷണിപ്പെടുത്തിയവരെ ഉടൻ പിടികൂടണമെന്നും കമ്മീഷൻ ചെയർ പേഴ്‌സൺ സ്വാതി മലിവാൾ ആവശ്യപ്പെട്ടു.
ആയിരം തവണ രാജ്യത്തെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ച ടീം ഒരു തവണ പരാജയപ്പെട്ടപ്പോഴേക്കും എന്തുകൊണ്ടാണ് ഇത്തരം അധിക്ഷേപങ്ങൾ ഉയരുന്നത്. വിരാട് കോഹ്ലിയുടെ ഒൻപത് മാസം മാത്രം പ്രായമുളള മകൾക്കെതിരെ ബലാത്സംഗ ഭീഷണി ഉയർന്നു എന്നത് അപമാനകരമാണ്. കുഞ്ഞിനെതിരെ ഭീഷണി മുഴക്കിയവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം. കേസ് സംബന്ധിച്ച് വിശദ വിവരങ്ങൾ നവംബർ എട്ടിന് കമ്മീഷന് മുമ്പാകെ സമർപ്പിക്കണമെന്നും മലിവാൾ ആവശ്യപ്പെട്ടു.
ടി20 ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇന്ത്യൻ ടീമിനെതിര അധിക്ഷേപങ്ങൾ ആരംഭിച്ചത്. മുഹമ്മദ് ഷമിക്കെതിരെ സൈബർ ആക്രമണം ശക്തമായതോടെ താരത്തെ പിന്തുണച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. വർഗീയത പരത്തുന്ന വ്യാജ ആരോപണങ്ങൾക്ക് ചെവികൊടുക്കില്ലെന്നും ടീം എന്നും ഒറ്റക്കെട്ടായി നിൽക്കുമെന്നുമാണ് നായകൻ വിരാട് കോഹ്ലി പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിരാട്-അനുഷ്‌ക ദമ്പതികളുടെ ഒൻപത് മാസം പ്രായമുള്ള മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ഉയർന്നത്.
ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. എന്നാൽ ഇതിന് പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നാണ് അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചത്. രാജ്യത്ത് വർഗീയത പരത്താനുള്ള പാകിസ്താന്റെ ശ്രമമാണിതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച തെളിവുകൾ വ്യക്തമാക്കുന്നു.
Comments