ന്യൂഡൽഹി: മദ്ധ്യപ്രദേശ് എന്നാൽ ബിജെപി എന്നായി മാറിയിരിക്കുകയാണെന്ന് ബിജെപി നേതാവ് പി.മുരളീധർ റാവു. ഉപതിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് പിന്നാലെയായിരുന്നു പ്രതികരണം. ജോബത്ത്, പൃഥ്വിപൂർ നിയമസഭാ മണ്ഡലങ്ങളിലും, ഖണ്ഡ്വ ലോക്സഭാ സീറ്റിലും ബിജെപി വിജയം നേടിയിരുന്നു. ‘ മദ്ധ്യപ്രദേശിൽ ഞങ്ങൾക്ക് പിന്തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. സംസ്ഥാനത്ത് ഞങ്ങൾക്ക് അധികാരമില്ലാത്ത ഇടങ്ങളിലും വിജയം നേടിയിരിക്കുകയാണ്. ജോബട്ടിലും പൃഥ്വിപൂരിലും വിജയം നേടി. ഇവിടെ കൂടുതൽ വോട്ടുകൾ നേടി. ഈ വിജയത്തിന് കാരണം ജനങ്ങൾ ഞങ്ങളിൽ വിശ്വാസമർപ്പിച്ചു എന്നതാണ്. മദ്ധ്യപ്രദേശ് എന്നാൽ ബിജെപി എന്നായി മാറിയിരിക്കുകയാണ്’ മുരളീധർ റാവു പറഞ്ഞു.
പശ്ചിമബംഗാളിലെ ബിജെപിയുടെ തോൽവിയെ പറ്റിയും അദ്ദേഹം പ്രതികരിച്ചു. ‘ ഭാവിയിൽ പശ്ചിമ ബംഗാളിന്റെ അന്തരീക്ഷം ബിജെപിക്ക് അനുകൂലമായിരിക്കും. ബംഗാളിലെ തൃണമൂലിന്റെ ഭരണം താത്കാലികമാണ്. പശ്ചിമബംഗാളിൽ ബിജെപി ശക്തമായ പ്രതിപക്ഷമായിരിക്കും’ റാവു പറഞ്ഞു. മദ്ധ്യപ്രദേശിലെ മൂന്ന് നിയമസഭാ സീറ്റുകളിൽ രണ്ടിടത്തും ബിജെപിയാണ് ജയം നേടിയത്. ആസാമിൽ അഞ്ച് സീറ്റിലും കർണാടകയിൽ ഒരിടത്തും ബിജെപി വിജയിച്ചു. ബംഗാളിൽ നാലിടത്തും തൃണമൂലാണ് വിജയം നേടിയത്. ദിൻഹത, ശാന്തിപൂർ, ഘർദഹ, ഗൊസാബ എന്നീ സീറ്റുകളിലാണ് തൃണമൂലിന്റെ ജയം.
Comments