കൊളംബോ : ഗുണനിലവാര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശ്രീലങ്ക വിലക്കിയ ചൈനീസ് വളങ്ങൾ വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഷി ജിൻപിംഗ് സർക്കാർ . 96,000 ടൺ വളം ഇറക്കുമതി ചെയ്യുന്നതാണ് ശ്രീലങ്ക നിരോധിച്ചത് . ചൈനയിൽ നിർമ്മിക്കുന്ന ജൈവ വളങ്ങളിൽ ദോഷകരമായ ബാക്ടീരിയകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി .
എന്നാൽ ശ്രീലങ്കയിലെ മാനദണ്ഡങ്ങൾ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നില്ലെന്ന് പറഞ്ഞാണ് വളം വീണ്ടും പരിശോധിക്കാൻ ചൈനീസ് ഉദ്യോഗസ്ഥർ ശ്രീലങ്കയോട് ആവശ്യപ്പെട്ടത് . ഈ ആവശ്യം ശ്രീലങ്ക നിരസിച്ചു . ലോകമെമ്പാടും നടത്തുന്ന പരിശോധനകൾ പ്രായോഗികമായും നിലവാരത്തിലും ഏറെക്കുറെ ഏകീകൃതമാണെന്നും പറഞ്ഞാണ് പരിശോധനയ്ക്കുള്ള ചൈനയുടെ അഭ്യർത്ഥന നിരസിച്ചതെന്ന് അഗ്രികൾച്ചർ ഡയറക്ടർ ജനറൽ ഡോ.അജന്ത ഡി സിൽവ പറഞ്ഞു.
എന്നാൽ ഇതിനു പിന്നാലെ ഇറക്കുമതി ചെയ്ത രാസവളങ്ങൾക്ക് പണം നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് കാട്ടി ചൈനീസ് എംബസി ശ്രീലങ്കയുടെ പീപ്പിൾസ് ബാങ്കിനെ കരിമ്പട്ടികയിൽപ്പെടുത്തി .
രാസവള സാമ്പിളുകളിൽ സൂക്ഷ്മാണുക്കൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചൈനയിലെ ക്വിംഗ്ദാവോ സീവിൻ ബയോടെക് ഗ്രൂപ്പ് കോ ലിമിറ്റഡിനുള്ള പേയ്മെന്റുകൾ ബാങ്ക് തടഞ്ഞുവച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് ബാങ്കിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് .
എന്നാൽ കരാറിൽ വീഴ്ച്ച വരുത്തിയത് ചൈനീസ് വിതരണക്കാരാണെന്ന് ശ്രീലങ്കൻ അധികൃതർ പറഞ്ഞു . ചൈന വളം ഇറക്കുമതി ചെയ്യുന്നതിലെ മാനദണ്ഡങ്ങളും നിയമങ്ങളും , പാലിക്കണമെന്നും അല്ലെങ്കിൽ ചൈനയുടെ വളങ്ങൾ വീണ്ടും നിരസിക്കപ്പെടുമെന്നും ലങ്കൻ അധികൃതർ വ്യക്തമാക്കി.
Comments