കോട്ടയം : മഴ ചിലപ്പോഴൊക്കെ ഏറെ സന്തോഷങ്ങളും സമ്മാനമായി നൽകാറുണ്ട് . അതിന് ഉദാഹരണമാണ് കോട്ടയം തിരുവഞ്ചൂര്‍ കുര്യനാട് വീട്ടില്‍ സജിമോൻ എന്ന ഭാഗ്യശാലി .
മഴ മൂലം വില്ക്കാന് കഴിയാതിരുന്ന ടിക്കറ്റില്‍ നിന്നാണ് ലോട്ടറി കച്ചവടക്കാരനായ സജിമോനെ തേടി 80 ലക്ഷം രൂപയുടെ ഭാഗ്യമെത്തിയത് . ദീപാവലി ദിനത്തില്‍ നറുക്കെടുത്ത കാരുണ്യപ്ലസ് (KN-393) ലോട്ടറി ടിക്കറ്റ് PN- 567732 എന്ന നമ്പറിനാണ് 80 ലക്ഷം രൂപ അടിച്ചത്.
മുൻപ് ചുമടെടുക്കാൻ പോയിരുന്ന സജിക്ക് ചുമട്ട് ജോലിക്കിടെയുണ്ടായ അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന് നടത്തി. പിന്നീട് ഭാരിച്ച പണികള്‍ എടുക്കാന്‍ കഴിയാതെയായതോടെയാണ് ലോട്ടറി കച്ചവടം ആരംഭിച്ചത്
.
കോട്ടയം കാരാപ്പുഴ ശ്രീകാന്ത് വേണുഗോപാലന്‍ നായരുടെ ശ്രീഭദ്ര ലോട്ടറി ഏജന്‍സിയില്‍ നിന്നും വിറ്റ ടിക്കറ്റ് കോട്ടയം തിരുനക്കരയിലെ ശ്രീകൃഷ്ണ, ഭാഗ്യമാല ലോട്ടറി ഷോപ്പില്‍ നിന്നുമാണ് സജിമോന്‍ എടുത്തത്. ലോട്ടറി വിൽക്കാൻ രാവിലെ മുതൽ കാത്ത് നിന്നെങ്കിലും മഴയെ തുടർന്ന് ആരും ടിക്കറ്റ് എടുക്കാൻ വന്നില്ല .
തുടർന്ന് ടിക്കറ്റ് തിരിച്ചു നല്‍കാതെ സജിമോന്‍ കൈവശം വയ്ക്കുകയായിരുന്നു. വില്‍ക്കാതെ വന്ന അഞ്ചു ലോട്ടറികളില്‍ ഒന്നിനാണ് സമ്മാനം ലഭിച്ചത് . അമ്പത്തിയെട്ടാം വയസിൽ അപ്രതീക്ഷിത സമ്മാനം തേടി വന്നെങ്കിലും അധികം ആഗ്രഹങ്ങളൊന്നും സജിമോനില്ല . വീട് പുതുക്കിപ്പണിയണം, കടങ്ങള്‍ തീർക്കണം ഇതുമാത്രം .
Comments