മൈസൂർ: പഠിപ്പ് മുടക്കിയുള്ള പൃഥ്വിരാജ് ചിത്രം ജനഗണമനയുടെ ചിത്രീകരണം അനവുദിക്കില്ലെന്ന് അറിയിച്ച് മൈസൂരു മഹാരാജാസ് കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും രംഗത്ത്. മൈസൂരു സർവ്വകലാശാലയ്ക്ക് കീഴിലുള്ളതാണ് കോളേജ്. ഞായറാഴ്ച്ച മുതൽ ഇവിടെ ചിത്രീകരണം ആരംഭിച്ചിരുന്നു. പ്രവൃത്തി ദിവസമായ തിങ്കളും ചൊവ്വയും ചിത്രീകരണം തുടർന്നു. ഇതിനെതിരെയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തിയിരിക്കുന്നത്.
കോടതി രംഗമാണ് ക്യാമ്പസിനുള്ളിൽ ചിത്രീകരിച്ചത്. വരുമാനം കൂട്ടാനായി സിനിമാ ചിത്രീകരണത്തിനായി ക്യാമ്പസ് വിട്ടു നൽകാറുണ്ട്. എന്നാൽ അദ്ധ്യയന ദിവസങ്ങളിൽ ഷൂട്ടിംഗ് നടത്താൻ അനുമതി നൽകിയ സർവ്വകലാശാലയുടെ നടപടിയ്ക്കെതിരെയാണ് വിദ്യാർത്ഥികൾ എത്തിയത്. അവധി ദിവസങ്ങളിൽ ചിത്രീകരണം നടത്താൻ തങ്ങൾക്ക് എതിർപ്പില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.
അതേസമയം സംഭവത്തിൽ പ്രതികരിക്കാനോ ഇടപെടാനോ ആകില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചു. ക്ലാസുകൾ തടസ്സപ്പെടുത്തിക്കൊണ്ടല്ല ചിത്രീകരണമെന്ന് സർവകലാശാല രജിസ്ട്രാർ പ്രൊഫ. ആർ. ശിവപ്പ പറഞ്ഞു. ഇതുസംബന്ധിച്ച നിബന്ധനകളോടെയാണ് അനുമതി നൽകിയത്. ഭാഷാ വിവേചനമില്ലാതെ കോളേജ് സിനിമാ ചിത്രീകരണത്തിന് നൽകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments