ടോക്കിയോ: സമുദ്ര മേഖലയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിക്കാനൊരുങ്ങി ജപ്പാൻ. ഒരു ഇടവേളയ്‌ക്കു ശേഷമാണ് സെൻകാകു ദ്വീപസമൂഹവും കടന്ന് ചൈനയുടെ കപ്പൽ വ്യൂഹങ്ങൾ നീങ്ങുന്നത്. നിരന്തരമായ മുന്നറിയിപ്പും നയതന്ത്ര ചർച്ചകളും ചൈന അവഗണിക്കുന്നുവെന്ന ആശങ്കയും ജപ്പാൻ ഏഷ്യൻ സമുദ്രമേഖല സുരക്ഷാ ചുമതലയുള്ള താകേഹിരോ ഫുനാകോഷി പറഞ്ഞു.
ചൈനയുടെ വിദേശകാര്യവകുപ്പിലെ സമുദ്രമേഖല ചുമതല വഹിക്കുന്ന ഹോംഗ് ലിയാംഗിനോടാണ് ജപ്പാൻ അനധികൃത കടന്നുകയറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ചൈനയുടെ ഭാഗത്തുനിന്നും സ്വയം നിയന്ത്രണം പാലിക്കാത്തിടത്തോളം പ്രശ്‌നം അവസാനിക്കില്ലെന്നും ജപ്പാൻ അറിയിച്ചു. ഇതിനിടെ കപ്പലുകൾക്കു നേരെ സൈനികപരമായ ഒരു നീക്കവുമുണ്ടാകരുതെന്നും അത് മേഖലയെ സംഘർഷത്തിലേക്ക് നയിക്കുമെന്ന മറുപടിയാണ് ഹോംഗ് നൽകിയിരിക്കുന്നത്.
ജപ്പാനിൽ പുതിയ പ്രധാനമന്ത്രിയായി ഫൂമിയോ കിഷിദ അധികാരത്തിലെത്തിയ ശേഷം ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുടെ ആദ്യകൂടിക്കാഴ്ചയിലാണ് ജപ്പാൻ ആശങ്ക പങ്കുവെച്ചത്. ജപ്പാനും ചൈനയും തമ്മിൽ ഏറെ ശക്തമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. സൈനികപരമായ വിഷയങ്ങൾ രാജ്യങ്ങൾക്കിടയിലെ ബന്ധത്തെ ബാധിക്കരുതെന്നും ചൈനയുടെ പ്രതിനിധി പറഞ്ഞു. യോഗത്തിലെ വിവിധ ആശങ്കകൾ ദൂരീകരിക്കാൻ ഇരുസൈനിക വിഭാഗങ്ങളുടേയും ഉന്നതതല യോഗത്തിനും ധാരണയായി.
















Comments