തിരുവനന്തപുരം: പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ വധിച്ച കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണ്ണറെ കണ്ടു. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ടാണ് ആവശ്യമുന്നയിച്ചത്.
പോലീസ് അന്വേഷണം പക്ഷപാതപരമാണെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും കെ.സുരേന്ദ്രൻ ഗവർണ്ണറെ അറിയിച്ചു. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടിക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. കേസിൽ തീവ്രവാദ സംഘടനകളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. തീവ്രവാദ പരിശീലനം ലഭിച്ച ആളുകളാണ് സഞ്ജിത്തിനെ വെട്ടിയത്. മുഖത്തും ശരീരത്തിലും ഏറ്റ വെട്ടുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട് മലമ്പുഴ മമ്പറത്ത് ഇന്നലെ രാവിലെയാണ് ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ എസ്ഡിപിഐ തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുടെ കണ്‍മുന്നിലിട്ടായിരുന്നു സഞ്ജിത്തിനെ അക്രമികള്‍ അരുംകൊലചെയ്തത്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കൊലപാതകികളെ അറസ്റ്റു ചെയ്യാൻ പോലീസിനും സാധിച്ചിട്ടില്ല. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കാറിലെത്തിയ സംഘം സഞ്ജിത്തിന്റെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബെക്കിൽ നിന്ന് വീണ സഞ്ജിത്തിനെ അക്രമിസംഘം വെട്ടുകയായിരുന്നെന്നാണ് സാക്ഷി മൊഴി. തലയിലേറ്റ വെട്ടാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നു. കാറ് ഹൈവെ ഭാഗത്തേക്ക് കടന്നതായും സാക്ഷിമൊഴികളുണ്ടായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ തൃശൂർ ഭാഗത്തേക്ക് കാറ് എത്തിയതായി സൂചനയുണ്ട്. എസ്ഡിപിഐ ശക്തികേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. കുന്ദംകുളം, ചാവക്കാട്, പൊന്നാനി, ചെറായി തുടങ്ങിയ മേഖലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Comments