ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം നിലനിർത്തണമെന്ന ഇടക്കാല ഉത്തരവ് തുടരണമെന്ന് സുപ്രീംകോടതി. കേസിൽ അന്തിമ തീർപ്പ് വേഗത്തിലാക്കാമെന്നും, ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഒരുമിച്ച് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് ഡിസംബർ 10ലേയ്ക്ക് മാറ്റി. ഇതോടെ നവംബർ 30ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് തടസമില്ല.
കേസിൽ തമിഴ്നാടിന്റെ നിർദ്ദേശപ്രകാരമുള്ള റൂൾ കർവിന്റെ കാര്യത്തിൽ കേരളം ഉന്നയിച്ച ആശങ്കകൾ പരിഹരിക്കണമെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടി. ഒക്ടോബർ 28ന് സുപ്രീംകോടതി പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം നിലനിർത്തണമെന്ന് നിർദ്ദേശിച്ചത്. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഈ ഉത്തരവ് തുടരണമെന്നാണ് കോടതി ഇന്ന് അറിയിച്ചത്.
എന്നാൽ മുല്ലപ്പെരിയാർ കരാർ റദ്ദാക്കണമെന്ന ആവശ്യമാണ് സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചത്. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയുമാണ് ആവശ്യമെന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. അതേസമയം, ഡാമിലെ ജലച്ചോർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്ന കാര്യമാണ് പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവ്മെന്റിനു വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. കേസ് കോടതി വാദത്തിന് പരിഗണിക്കുമ്പോൾ എല്ലാ വിവരങ്ങളും ലഭ്യമാക്കുമെന്ന് ജഡ്ജിമാരായ എ.എം ഖാൻവിൽക്കർ, സി.ടി രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
Comments