ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് ലോകരാജ്യോങ്ങളോട് കൈനീട്ടി പാകിസ്താൻ. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അഭ്യർത്ഥന പ്രകാരം പാകിസ്താനെ സഹായിക്കാൻ ഒരിക്കൽ കൂടി സൗദി അറേബ്യ രംഗത്തുവന്നിരിക്കുകയാണ്. മൂന്ന് ബില്യൺ അമേരിക്കൻ ഡോളർ നൽകിയാണ് പാകിസ്താനെ സൗദി ഇക്കുറി സഹായിക്കുന്നത്.
പാകിസ്താന് പണം നൽകാൻ ധാരണയായിക്കൊണ്ടുള്ള കരാറിൽ ഇമ്രാൻ ഖാനും, സൗദി ഭരണാധികാരിയും ഒപ്പുവെച്ചു. ഒരു വർഷത്തേക്കാണ് കരാർ കാലാവധി. പാകിസ്താൻ സെൻട്രൽ ബാങ്കിലാണ് സൗദി മൂന്ന് ബില്യൺ ഡോളർ നിക്ഷേപിക്കുക.തുക സ്വീകരിക്കുന്നതിനുള്ള നടപടികൾ പാകിസ്താൻ സെൻട്രൽ ബാങ്ക് ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. കരാർ ധാരണയായ സാഹചര്യത്തിൽ തുക രണ്ട് ദിവസത്തിനുള്ളിൽ ബാങ്കിന് കൈമാറും.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സൗദിയിൽ നിന്നും സഹായം സ്വീകരിക്കണമെന്ന ഇമ്രാൻഖാന്റെ നിർദ്ദേശത്തിന് ഫെഡറൽ ക്യാബിനറ്റ് അംഗീകാരം നൽകിയിരുന്നു. ഇതേ തുടർന്നാണ് സൗദി ഭരണാധികാരിയുമായി പാക് പ്രധാനമന്ത്രി ചർച്ച നടത്തിയത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇതുവരെ 22.773 ബില്യൺ ഡോളറാണ് വിദേശരാജ്യങ്ങളിൽ നിന്നും പാകിസ്താൻ കൈപ്പറ്റിയത്.
Comments