ന്യൂഡൽഹി: സൈഡസ് കാഡിലയുടെ കൊറോണ വാക്‌സിൻ സൈക്കോവ് ഡി തുടക്കത്തിൽ മഹാരാഷ്‌ട്ര, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കും. ഈ സംസ്ഥാനങ്ങളിലെ ഒരു ഡോസ് പോലും ലഭിക്കാത്ത കൂടുതൽ ഗുണഭോക്താക്കളുള്ള ജില്ലകളെ തിരിച്ചറിയാൻ ശുപാർശ ചെയ്തിട്ടുണ്ട്.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരുമായും ദേശീയ ആഗോഗ്യ മിഷൻ (എൻഎച്ച്എം) ഡയറക്ടർമാരുമായും വ്യാഴാഴ്ച വീഡിയോ കോൺഫറൻസിലൂടെ ‘ഹർ ഘർ ദസ്തക്’ ക്യാമ്പയിന്റെ നിലയും പുരോഗതിയും അവലോകനം ചെയ്ത കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഏഴ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. സൈക്കോവ് ഡി അവതരിപ്പിക്കുന്നതിനായി ഉയർന്ന അളവിലുള്ള ആദ്യ ഡോസ് അവശേഷിക്കുന്ന ജില്ലകളെ തിരിച്ചറിയണമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബിഹാർ, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് ഏഴ് സംസ്ഥാനങ്ങൾ. സൈക്കോവ് ഡി നിർവഹണത്തിനുളള ദേശീയ പരിശീലന പ്രക്രിയ പൂർത്തിയായതായി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഫാർമജെറ്റ് ഇൻജക്ടറിനെ അടിസ്ഥാനമാക്കി സെഷനുകൾ ആസൂത്രണം ചെയ്യാനും വാക്‌സിനേഷനായി ഇത് ഉപയോഗിക്കുന്നതിന് പരിശീലനം നൽകേണ്ട വാക്‌സിനേറ്റർമാരെ തിരിച്ചറിയാനും ഏഴ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ രാജ്യത്ത് നൽകിയ കൊറോണ വാക്‌സിൻ ഡോസുകളുടെ ആകെ എണ്ണം 125 കോടി കവിഞ്ഞു. 79.13 കോടി (84.3 ശതമാനം) ഗുണഭോക്താക്കൾക്ക് ആദ്യ ഡോസും 45.82 കോടി (49 ശതമാനം) പേർക്ക് രണ്ടാം ഡോസും ലഭിച്ചതായാണ് റിപ്പോർട്ട്. ഒരു ഡോസിന് 265 രൂപ നിരക്കിൽ ഒരു കോടി ഡോസ് സൈക്കോവ് ഡി കേന്ദ്രസർക്കാരിന് നൽകാനുള്ള ഓർഡർ ലഭിച്ചതായി സൈഡസ് കാഡില വ്യക്തമാക്കി.
പരമ്പരാഗത സിറിഞ്ചുകളിൽ നിന്ന് വ്യത്യസ്തമായി ‘ഫാർമജെറ്റ്’ എന്ന സൂചി രഹിത ആപ്ലിക്കേറ്റർ ഉപയോഗിച്ചാണ് വാക്‌സിൻ നൽകുന്നത്. ഇത് ഏതെങ്കിലും തരത്തിലുള്ള പ്രധാന പാർശ്വഫലങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കുന്നതായും പറയുന്നു. മനുഷ്യ ഉപയോഗത്തിനുള്ള ലോകത്തിലെ ആദ്യത്തെ ഡിഎൻഎ പ്ലാസ്മിഡ് വാക്സിനാണ്് കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്തതെന്ന് സൈഡസ് കാഡില പറഞ്ഞു. മൂന്ന് ഡോസുകൾ 28 ദിവസത്തെ ഇടവേളയിൽ നൽകണം.
Comments