ജയ്പൂർ: രാജസ്ഥാനിൽ പരമ്പരാഗത ആചാരങ്ങളുടെ പേരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം. ജയ്പൂരിൽ നിന്ന് 300 കിലോമീറ്റർ അകലെ ചിറ്റോഗാഗിലാണ് സംഭവം. ചൈൽഡ് ലൈനിന്റെ ഹെൽപ് ലൈനിലേക്ക് കുട്ടി വിവാഹത്തെക്കുറിച്ച് സന്ദേശം അയച്ചതോടെ പോലീസ് ഇടപെട്ട് വിവാഹം തടഞ്ഞു.
തനിക്ക് ഇനിയും സ്കൂളിൽ പോകണമെന്നും വിവാഹം തടയണമെന്നുമായിരുന്നു കുട്ടിയുടെ സന്ദേശം. ഈ മാസം 11 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. കുട്ടിയുടെ മെസേജ് സ്ഥിരീകരിച്ച ശേഷം ചൈൽഡ് ഹെൽപ് ലൈൻ അധികൃതർ സംസ്ഥാന ബാലാവകാശ ക്മ്മീഷനിലേക്ക് സംഭവം റിപ്പോർട്ട് ചെയ്തു. ഇവരുടെ നിർദ്ദേശപ്രകാരമാണ് പോലീസ് ഇടപെട്ടത്.
പോലീസ് വീട്ടിലെത്തുമ്പോൾ പെൺകുട്ടി സ്കൂളിലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെയും മുത്തച്ഛനെയും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി. ബാലവിവാഹത്തിന്റെ പ്രത്യാഘാതങ്ങളെയും നിയമപരമായ നടപടികളെയും കുറിച്ച് ഇവരെ പറഞ്ഞ് മനസിലാക്കി.
മകളെ വിവാഹം ചെയ്ത് അയയ്ക്കാൻ തങ്ങൾക്ക് താൽപര്യമില്ലായിരുന്നുവെന്നും എന്നാൽ പരമ്പരാഗത ചടങ്ങ് നടത്തണമെന്ന മുത്തച്ഛന്റെ വാശിയാണ് വിവാഹത്തിലേക്ക് എത്തിച്ചതെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. സ്ത്രീപുരുഷ അനുപാതത്തിലെ കുറവുകൊണ്ട് സംസ്ഥാനത്ത് ഇപ്പോഴും ഇത്തരം ആചാരങ്ങൾ തുടരുന്നുണ്ടെന്ന് രാജസ്ഥാൻ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ സംഗീത ബെനിവാൾ പറഞ്ഞു.
കഴിഞ്ഞ മാസം ഉദയ്പൂരിലും ഒരു ഏഴാം ക്ലാസുകാരിയുടെ വിവാഹം ഇതേ രീതിയിൽ കമ്മീഷൻ തടഞ്ഞിരുന്നു.
Comments