ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ ആദരാഞ്ജലി രേഖപ്പെടുത്തി ഇന്ത്യൻ സൈന്യം. അപകടത്തിൽ മരിച്ച 13 പേരുടേയും ആകസ്മിക വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സൈന്യം അറിയിച്ചു. മുഴുവൻ സൈനികരേയും പ്രതിനിധീകരിച്ച് കരസേനാ മേധാവി എംഎം നരവനെയാണ് ആദരാജ്ഞലി അർപ്പിച്ച് എത്തിയത്.
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയാണ് ബിപിൻ റാവത്ത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ വിഭാഗത്തിൽ ദൂരവ്യാപകമായ പരിഷ്കാരങ്ങൾക്ക് തുടക്കമിട്ട ഒരു ദീർഘദർശിയായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ സംയുക്ത തീയേറ്റർ കമാൻഡുകളുടെ അടിത്തറ സൃഷ്ടിക്കുന്നതിലും സൈനിക ഉപകരണങ്ങളുടെ വർധിച്ച സ്വദേശിവൽക്കരണത്തിന് പ്രചോദനം നൽകുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചുവെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17്5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ക്യാപ്റ്റൻ വരുൺ സിംഗ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. വരുൺ സിംഗാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്.
2016 ഡിസംബർ 31 നാണ് കരസേനാ മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റത്. 2020 ജനുവരി ഒന്നിന് സംയുക്ത സേനാ മേധാവിയായി. 2015 ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലെ ദിമാപുരിൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽനിന്ന് റാവത്ത് രക്ഷപ്പെട്ടിരുന്നു. പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാ മെഡൽ, സേനാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
Comments